ചെന്നൈ: തമിഴ്നാട്ടിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ, പ്രായപൂർത്തിയാകാത്ത 36,137 പെൺകുട്ടികൾ ഗർഭിണികളായെന്ന് വിവരാവകാശ രേഖ. ബാലവിവാഹമാണ് ഇതിനുള്ള കാരണം. റാണിപ്പേട്ടിലുള്ള അഭിഭാഷകനും ബാലാവകാശ പ്രവർത്തകനുമായ പ്രഭാകരനാണ് വിവരാവകാശനിയമത്തിലൂടെ കണക്കുകൾ ലഭിച്ചത്. 2021 മുതൽ 2024 ഫെബ്രുവരിവരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ ഗർഭിണികളായത് കോവിഡ് കാലമായ 2021-ലാണ്. 14,031 പേരാണ് ആ സമയത്ത് ഗർഭം ധരിച്ചത്.
2022-ൽ 10,901 പേരും 2023-ൽ 9565 പേരും ഗർഭിണികളായി. 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിൽമാത്രം 1637 പെൺകുട്ടികൾ ഗർഭിണികളായിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സേലം, തിരുച്ചിറപ്പള്ളി, മധുര ജില്ലകളിലാണ് ഏറ്റവും കൂടുതൽപ്പേർ ഗർഭിണികളായത്. കൃഷ്ണഗിരി, തിരുവള്ളൂർ, ദിണ്ടിക്കൽ, ചെങ്കൽപ്പെട്ട്, കോയമ്പത്തൂർ, ഈറോഡ് ജില്ലകളാണ് തൊട്ടുപിന്നിൽ. ചെന്നൈയിൽ ഈ വർഷം ആദ്യരണ്ടുമാസത്തിൽ 49 പെൺകുട്ടികൾ ഗർഭിണികളായെന്നും കണക്കുകൾ ചുണ്ടിക്കാട്ടുന്നു.





























