മധ്യപ്രദേശ്: മധ്യപ്രദേശിലെ ജില്ലാ ശിശുക്ഷേമ സമിതിയുടെ വിചിത്ര നടപടിയിൽ പീഡനക്കേസിലെ അതിജീവിത വീണ്ടും പീഡനത്തിനിരയായി. മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് വെറും 15 വയസ് മാത്രമുള്ള പെൺകുട്ടിക്ക് അധികാരികളുടെ കൃത്യവിലോപം മൂലം വീണ്ടും പീഡനമേൽക്കേണ്ടി വന്നത്. സംഭവത്തിൽ സിഡബ്ല്യുസി ചെയർമാൻ, അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 10 പേർക്കെതിരെ ഛത്തർപൂർ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു കേസെടുത്തു. 2025 ജനുവരി 16 ന് സ്കൂളിൽ നിന്ന് വരവേ പെൺകുട്ടിയെ കാണാതായിരുന്നു. കാണാനില്ല എന്ന പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും, ഒരു മാസത്തിന് ശേഷം കുട്ടിയെ കണ്ടെത്തുകയും ചെയ്തു. മറ്റൊരു ഗ്രാമത്തിലുള്ള പ്രതി കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഇയാളെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.
തുടർന്ന് അതിജീവിതയെ പുനരധിവാസത്തിനായി പന്ന സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി. കുറച്ചു നാൾ പന്നയിലെ ഒഎസ്‌സിയിൽ പാർപ്പിച്ച ശേഷം സിഡബ്ല്യുസി വിചിത്ര നടപടിയിലൂടെ പെൺകുട്ടിയെ പ്രതിയുടെ സഹോദരഭാര്യയുടെ വീട്ടിലേക്ക് മാറ്റി. പെൺകുട്ടിയുടെ അകന്ന ബന്ധു കൂടിയായിരുന്നു പ്രതിയുടെ സഹോദരഭാര്യ. ഇതേസമയം ജയിലിൽ നിന്നിറങ്ങിയ പ്രതി തിരികെ വീട്ടിൽ എത്തുകയും പെൺകുട്ടിയെ വീണ്ടും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ഇതോടെ ഇയാൾ വീണ്ടും അറസ്റ്റിലായി. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ ഈ കേസിൽ പാലിക്കേണ്ട വിവിധ മാനദണ്ഡങ്ങൾ ലംഘിച്ചതായും സുരക്ഷാ കാര്യത്തിൽ ഗുരുതര വീഴ്ച വരുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. പെൺകുട്ടിയെ തിരിച്ച് സ്വന്തം വീട്ടിലെത്തിക്കാൻ കുടുംബം പന്ന കളക്ടറേറ്റിലെ പബ്ലിക് ഹിയറിങ്ങിൽ പരാതി നൽകിയപ്പോഴാണ് വീഴ്ച പറ്റിയതിന്‍റെ വിവരങ്ങൾ പുറത്തറിയുന്നത്.
മാധ്യമങ്ങൾ വാർത്തയാക്കിയതോടെ കനത്ത പ്രതിഷേധം ഉണ്ടാവുകയും വിഷയത്തിൽ കളക്ടറും പോലീസും ഇടപെടുകയുമായിരുന്നു. ഒഎസ്സി ജീവനക്കാരും ജില്ലാ വനിതാ-ശിശു വികസന ഓഫീസറും ഗുരുതര വീഴ്ച മറച്ചുവെക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. “പ്രായപൂർത്തിയാകാത്ത ബലാത്സംഗ ഇരയെ പ്രതിയുടെ വീട്ടിലേക്ക് അയയ്ക്കാനുള്ള തെറ്റായ തീരുമാനമെടുത്തവർക്കെതിരെയും അത് ഒളിപ്പിച്ചവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് ഈ വിഷയം സൂക്ഷ്മമായി അന്വേഷിച്ചുവരികയാണ്. ജില്ലാ പ്രോഗ്രാം ഓഫീസറും വൺ സ്റ്റോപ്പ് സെന്ററിലെ ജീവനക്കാരും കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായി” – എ എസ് പി നവീൻ ദുബെ മാധ്യമങ്ങളോട് പ്രതികരിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) ചെയർമാൻ, അംഗങ്ങൾ, ഒഎസ്‌സിയുടെ അഡ്മിനിസ്ട്രേറ്റർ, ജില്ലാ വനിതാ-ശിശു വികസന ഓഫീസർ എന്നിവർക്കെതിരെ പോക്സോ അടക്കം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.





























