പത്തനംതിട്ട : കലോത്സവപരിശീലനത്തിന് എത്തിയ കുട്ടികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇടപെട്ട നാട്ടുകാരിൽ ചിലർ കുട്ടികളെ മർദ്ദിച്ചതിന് രജിസ്റ്റർ ചെയ്ത കേസിൽ പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. കടമ്പനാട് തട്ടാരയ്യത്ത് രാധാകൃഷ്ണപിള്ളയുടെ മകൻ ശ്രീരാജ്, തട്ടാരയ്യത്ത് കുട്ടൻപിള്ളയുടെ മകൻ രാധാകൃഷ്ണപിള്ള, കടമ്പനാട് പുത്തൻപീടികയിൽ പള്ളിവാതിൽക്കൽ കുഞ്ഞാപ്പിയുടെ മകൻ ജോൺസൺ എന്നിവരാണ് അറസ്റ്റിലായത്.
കടമ്പനാട് കെ ആർ കെ പി എം എച്ച് എസ് എസ്സിലെ പത്താം ക്ലാസ്സ് വിദ്യാർഥികളായ മൂന്ന് കുട്ടികൾക്കാണ് ഞായറാഴ്ച്ച നാട്ടുകാരുടെ മർദ്ദനമേറ്റത്. കൊട്ടാരക്കര ഉപജില്ലാ സ്കൂൾ കലോത്സവത്തിനിടെ ഇവരും ഈ സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർഥികളും തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയെന്നോണം സ്കൂളിന് പുറത്ത് ബേക്കറിയിൽ വെച്ച് വാക്കുതർക്കമുണ്ടായി. വെള്ളം കുടിക്കാനായി ഇവർ പുറത്തിറങ്ങിയപ്പോൾ ഉണ്ടായ തർക്കം സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. ഇതിൽ പ്രകോപിതരായ മൂന്നു പ്രതികളും മറ്റ് പതിനൊന്നോളം പേരും ചേർന്ന് ഞായർ വൈകിട്ട് 4.30 ന് കുട്ടികളെ മർദ്ദിച്ചുവെന്നായിരുന്നു പരാതി.
ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർഥികൾ പരാതി നൽകിയതിനെതുടർന്ന് ഏനാത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ്. കൂടുതൽ അന്വേഷണം നടക്കുകയാണ്. ഏനാത്ത് പോലീസ് ഇൻസ്‌പെക്ടർ സുജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ് ഐമാരായ മധു, ഷാജികുമാർ, സി പി ഓമാരായ വിജയ്, യൂനുസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.





























