കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലികാസദനത്തിലെ പെണ്‍കുട്ടികള്‍ പുറത്ത് കടന്ന സംഭവത്തില്‍ പോലീസ് തിരികെ എത്തിച്ച കുട്ടികളിലൊരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് പെണ്‍കുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ബാലികാ സദനത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് പെണ്‍കുട്ടികള്‍ വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് വെളളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ ആറ് പെണ്‍കുട്ടികളെ കാണാതായത്.
പോലീസ് അന്വേഷണത്തില്‍ കാണാതായ ആറു പേരില്‍ രണ്ടു കുട്ടികളെ ബെംഗളൂരുവില്‍ നിന്നും നാലു പേരെ മലപ്പുറം എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാലാവകാശ കമ്മീഷന്‍ കുട്ടികളില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. കോടതിയില്‍ രഹസ്യമൊഴി നല്‍കിയ പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസിന് മുന്‍പാകെ ഹാജരാക്കി. അതിന് ശേഷം ഇവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി ഇന്നലെ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയെങ്കിലും ഇയാളെ ഉടന്‍ തന്നെ പിടികൂടി. ഇയാള്‍ക്ക് ഒപ്പം കൊല്ലം സ്വദേശി ടോം തോമസും അറസ്റ്റിലായിരുന്നു. അറസ്റ്റിലായ രണ്ട് പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇവര്‍ക്കെതിരെ പൊക്‌സോ 7,8 വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 77 എന്നിവ ചേര്‍ത്തുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവാക്കളെ ബംഗളുരുവിലെക്കുള്ള യാത്രാ മധ്യേ പരിചയപ്പെട്ടതാണെന്നാണ് പെണ്‍കുട്ടികളുടെ മൊഴി. സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത്, ബംഗലൂരുവിലെ ഹോട്ടലില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥനത്തിലാണ് പോക്സോ , ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തി യുവാക്കള്‍ക്കെതിരെ കേസ് എടുത്തത്.