ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം മൂലം ടിബറ്റിലും നേപ്പാളിലും ഉണ്ടാകുന്ന പ്രളയങ്ങൾ ഹിമാലയൻ മേഖലയിൽ വലിയ ഭീഷണി ഉയർത്തുന്നു. ചൈനയുടെ നിശബ്ദതയും മുന്നറിയിപ്പ് സംവിധാനങ്ങളുടെ അഭാവവും അപകടസാധ്യത വർദ്ധിപ്പിക്കുമ്പോൾ, മേഖലയിലെ വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ ദുരന്തങ്ങളുടെ ആക്കം കൂട്ടുന്നു ടിബറ്റിലെ പ്രളയത്തെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നതാണ് മറ്റൊരു വസ്തുത. ചൈനീസ് ടെലിവിഷനിൽ പ്രളയ ദൃശ്യങ്ങൾ തന്നെ കാണിക്കുന്നില്ല. രക്ഷാ പ്രവർത്തനം നടക്കുന്നുണ്ട്. യോഗങ്ങളും. പക്ഷേ, ടിബറ്റിലെന്ത് സംഭവിച്ചുവെന്ന് പുറംലോകം അറിഞ്ഞിട്ടില്ല.
ചെളി മൂടിയ പ്രദേശത്തുകൂടി നടന്ന് ജിവനോടെ ആരെങ്കിലുമുണ്ടോ എന്ന് വിളിച്ച് ചോദിക്കുന്ന രക്ഷാപ്രവർത്തകരുടെ ഒരൊറ്റ ദൃശ്യമേ ചൈന പുറത്തുവിട്ടിട്ടുള്ളൂ. നിരവധി പേരെ കാണാതായി എന്നുമാത്രം ചൈന അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങൾക്ക് പ്രവേശനമില്ല. എന്തിന്, സംസാരിക്കാൻ പോലും ജനങ്ങൾക്ക് അനുവാദമില്ല. ആയിരങ്ങളെ കാണാതായി എന്നാണ് റിപ്പോർട്ട്. മഞ്ഞുറഞ്ഞ മലനിരയുടെ താഴ്വരയിൽ താമസിക്കുന്നത് മുമ്പ് ഇത്രക്ക് അപകടകരമായിരുന്നില്ല. ഇപ്പോൾ, കാലാവസ്ഥാ വ്യതിയാനം കാര്യങ്ങൾ മാറ്റിമറിച്ചിരിക്കുന്നു.നേപ്പാളിലെ ലാങ്‌താങ് ലിറുങ് (Langtang lirung) മലയിൽ നിന്നാണ് ഹിമക്കട്ടി അടർന്നത്.
മഞ്ഞിനൊപ്പം വെള്ളവും എക്കലും വാഹനങ്ങളുടെ അത്ര വലിപ്പമുള്ള പാറക്കഷ്ണങ്ങളും താഴേക്ക് കുതിച്ചുപാഞ്ഞു. അമ്പരപ്പിക്കുന്ന വേഗത്തിലെത്തിയെന്ന് പിന്നീടാണ് കണ്ടെത്തിയത്. ഇളം ബ്രൗൺ നിറത്തിലെ പ്രവാഹം. കോൺക്രീറ്റ് കൂട്ട് പോലെ തോന്നിച്ചുവെന്നാണ് പിന്നീട് ദൃക്സാക്ഷികൾ പറഞ്ഞത്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ യഥാർത്ഥ രൂപം ഇത്ര ഭീകരമാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. വലിയ മലനിരകളെ കൂട്ടിയുറപ്പിക്കുന്നത് പെർമാഫ്രോസ്റ്റാണെന്ന് ഭൂഗർഭ ശാസ്ത്രജ്ഞർ പറയുന്നു. മണ്ണും പാറയും എക്കലും മഞ്ഞും ഒക്കെ കൂടിച്ചേർന്നത്. പക്ഷേ, ചൂട് കൂടുമ്പോൾ അതുരുകും. മലനിരകളിലെ പാറക്കൂട്ടങ്ങൾ ഇളകും. അടർന്ന് താഴേയ്ക്ക് പോരും.
മഞ്ഞുരുകിയുണ്ടാകുന്ന ഗ്ലേസിയൽ (Glacial) തടാകങ്ങളാണ് മറ്റൊരു അപകടം. നിറഞ്ഞ് കവിയുമ്പോൾ തീരം ഭേദിച്ച് അവ താഴേയ്ക്ക് കുത്തിയൊലിച്ച് പോരും. നേപ്പാളിൽ അതുണ്ടായിട്ടുണ്ട്. പിന്നെ, അതിതീവ്രമായിക്കൊണ്ടിരിക്കുന്ന മഴ.ഭീതി ഹിമാലയത്തിൽ മാത്രമല്ല. ആൽപ്സിലും ആൻഡസിലും ഇതുതന്നെയാണ് അവസ്ഥ. സ്വിറ്റ്സർലൻഡിൽ ഗ്ലേസിയർ തകർന്ന് വീണ് ഒരു ഗ്രാമം തന്നെ ഇല്ലാതായി. പെർമാഫ്രോസ്റ്റ് ഉരുകിയതാണ് കാരണമെന്നാണ് നിഗമനം. ആൾക്കാരെ ഒഴിപ്പിച്ചിരുന്നു നേരത്തെ തന്നെ. ഒരാട്ടിടയൻ മാത്രമേ മരിച്ചുള്ളൂ. അത്തരം അപകടങ്ങൾ മുന്നിൽ കണ്ട് ജീവിക്കുന്ന സ്വിസ് ഗ്രാമങ്ങൾ വേറെയുമുണ്ട്. പക്ഷേ, അവിടയൊക്കെ സർക്കാരിന്‍റെ കർശന നിരീക്ഷണമുണ്ട്. ഒഴിപ്പിക്കൽ പദ്ധതി തയ്യാറുമാണ്.


































