ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ എത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനും നാളെ ഡൽഹിയിലെത്തും. അതേസമയം ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തെ ചൊല്ലിയുള്ള ഭിന്നത തുടരുകയാണ്. പശ്ചിമേഷ്യൻ സംഘർഷം വീണ്ടും കടുക്കുന്നതാണ് തർക്കത്തിന് കാരണം.ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ധാരണയുണ്ടാക്കാൻ ഷെർപമാരുടെ യോഗം ദില്ലിയിൽ തുടരുകയാണ്. പശ്ചിമേഷ്യയിൽ യുഎസ് – ഇറാൻ സംഘർഷം കടുക്കുന്നതും ഇറാൻ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യം വെക്കുന്നതും ചർച്ചകളെ ബാധിക്കുന്നു എന്നാണ് റിപ്പോർട്ട്. എല്ലാവർക്കും സ്വീകാര്യമായ പ്രഖ്യാപനത്തിനായി ഇന്ത്യ വിവിധ രാജ്യങ്ങളുമായി പ്രത്യേക ചർച്ച നടത്തും.
യുഎഇ, സൗദി അറേബ്യ, ഇറാൻ എന്നീ രാജ്യങ്ങൾക്കിടയിലാണ് പ്രധാനമായും ഭിന്നത നിലനിൽക്കുന്നത്. നാളെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനുമായും പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചകളിൽ സംയുക്ത പ്രസ്താവനയിലെ പരാമർശം എങ്ങനെ വേണം എന്നതും ചർച്ചയാകും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ശനിയാഴ്ച രാവിലെ ഇന്ത്യയിലെത്തും. മോദിയുടെ ക്ഷണം സ്വീകരിച്ച് ഷീ ജിൻപിങ് ഇന്ത്യയിൽ എത്തുമെന്ന് ഇന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ശനിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷീ ജിൻപിങ്ങും തമ്മിലുള്ള ചർച്ച നടക്കും. ഇരുപതിലധികം ലോക നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഉച്ചകോടി റിപ്പോർട്ട് ചെയ്യുന്നതിനായി അറുനൂറിലധികം വിദേശ മാധ്യമപ്രവർത്തകർ ദില്ലിയിലെത്തുന്നുണ്ട്.































