മാലി: ഗവേഷണത്തിനും സർവേകൾക്കും ഉപയോഗിക്കുന്ന ചൈനീസ് കപ്പലിന് മാലദ്വീപ് തുറമുഖത്ത് നങ്കൂരമിടാൻ അനുമതി. ചൈനീസ് കപ്പലായ സിയാങ് യാങ് ഹോങ് 3 ആണ് മാലദ്വീപിൽ എത്തുന്നത്. അതേസമയം, കപ്പൽ മാലദ്വീപ് കടലിൽ ഒരു ഗവേഷണവും നടത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. എന്നാൽ, കപ്പലിന്റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ പറയുന്നു. ഇന്ത്യയും മാലദ്വീപും തമ്മിൽ അടുത്തകാലത്ത് ഉടലെടുത്ത നയതന്ത്ര സംഘർഷങ്ങൾക്കിടയിലാണ് ചൈനീസ് കപ്പലിന് അനുമതി നൽകിയിരിക്കുന്നത്.
ജീവനക്കാരുടെ മാറ്റത്തിനായി കപ്പലിന് തുറമുഖത്ത് നങ്കൂരമിടാൻ അനുവദിക്കണമെന്ന് ചൈനീസ് സർക്കാർ നയതന്ത്ര അഭ്യർഥന നടത്തിയതായി മാലദ്വീപ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഫെബ്രുവരി എട്ടിന് കപ്പൽ മാലദ്വീപിൽ എത്തുമെന്നാണ് സൂചന. അതേസമയം, ഇത്തരം കപ്പലുകൾ കടലിലെ ചാരപ്രവർത്തനത്തിനാണ് ഉപയോഗിക്കുന്നതെന്ന് അമേരിക്ക ആരോപണം ഉയർത്തുന്നു.





























