തിരുവനന്തപുരം : ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ കെപിസിസി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യാഹരിദാസ് എംഎൽഎ. ഡൽഹിയിലാണെന്ന് പറഞ്ഞ് സമിതിയ്ക്ക് മുന്നിൽ ഹാജരാകാതിരുന്ന, രമ്യ ഇന്നലെ പാലക്കാട് വച്ച് എഐസിസി ജനറൽ കെ സി വേണുഗോപാലിനെ കണ്ടു. പാലക്കാട്ടെ വിവാഹചടങ്ങിലും പങ്കെടുത്തു. ഡൽഹിയിൽ പോയതിനാൽ നേരിട്ട് രമ്യ ഹരിദാസ് ഹാജരായില്ലെന്നായിരുന്നു അന്വേഷണസമിതിയ്ക്ക് നേതൃത്വം നൽകുന്ന എംഎം ഹസൻ ഇന്നലെ പറഞ്ഞത്. എന്നാൽ ചോദ്യങ്ങളിൽ നിന്ന് കെപിസിസി പ്രസിഡന്റ് ഒഴിഞ്ഞുമാറി. എം എം ഹസനോട് ചോദിക്കാനായിരുന്നു മറുപടി. രമ്യ ഹരിദാസ് എംഎൽഎക്കെതിരെ നടപടിയെടുക്കാതെ വിവാദം ഒതുക്കാൻ നീക്കമെന്നാണ് സൂചന.
നടപടി താക്കീതിൽ ഒതുക്കാൻ തീരുമാനിച്ചതായാണ് വിവരം. അതിനിടെ ജില്ലാ കമ്മിറ്റി അംഗം സജിത്ത് മുട്ടപ്പലത്തിനെതിരെ നടപടി ഉണ്ടായാൽ പ്രതിഷേധം അറിയിക്കാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. എംഎൽഎ ആണ് ആദ്യം സുജിത്തിനെ മർദിച്ചത് എന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെയാണ് യൂത്ത് കോൺഗ്രസ് സജിത്തിന് പരസ്യ പിന്തുണ നൽകുന്നത്. സജാദ് വിളിച്ചിട്ടാണ് രമ്യ വീട്ടിലേക്ക് എത്തിയതെന്ന വാദം പൊളിഞ്ഞു. എംഎൽഎ സജാദിന്റെ വീട്ടുകാരെ കാണാൻ എത്തുന്നു എന്നു പറഞ്ഞ് രമ്യയുടെ പി എ പ്രദീപാണ് സജാതിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയതെന്ന സംശയം ബലപ്പെടുന്നുണ്ട്. സംഘർഷത്തിന് ശേഷം രമ്യാഹരിദാസും, മറ്റ് രണ്ടുപേരും ഓടി ഇറങ്ങുന്നതും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വാഹനം റോഡിലിട്ട ശേഷമാണ് രമ്യാ ഹരിദാസ് ഇടവഴിയിലൂടെ വീട്ടിലേക്ക് കയറിയത്.






























