തിരുവനന്തപുരം : തെരെഞ്ഞെടുപ്പ് കോഴ കേസിൽ ക്രൈം ബ്രാഞ്ചിന്റെ ശബ്ദ പരിശോധനയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കോടതിയെ സമീപിച്ചു. എറണാകുളം ചിത്രഞ്ജലി സ്റ്റുഡിയോയിലെ ശബ്ദ പരിശോധനയിൽ കൃത്രിമം നടന്നെന്ന് കെ.സുരേന്ദ്രൻ കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. കേന്ദ്ര ലാബുകളിൽ ശബ്ദ പരിശോധന വേണം എന്നാണ് കെ.സുരേന്ദ്രന്റെ ആവശ്യം. സുൽത്താൻ ബത്തേരി കോടതി നാളെ വാദം കേൾക്കും.
ചിതാഞ്ജലി സ്റ്റുഡിയോ സംസ്ഥാന സർക്കാരിന് കീഴിലുള്ള സംവിധാനമാണ്. ഇവിടെ ശബ്ദ പരിശോധന നടത്തിയത് അംഗീകരിക്കാൻ തയ്യാറല്ല എന്ന നിലപാടിലാണ് കെ.സുരേന്ദ്രൻ. സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെയാണ് കെ.സുരേന്ദ്രൻ സമീപിച്ചത്. കഴിഞ്ഞ ദിവസമാണ് ഹർജി നൽകിയത്. ഇന്നലെ ഹർജി കോടതി പരിഗണിക്കുകയും ചെയ്തിരുന്നു. കൂടാതെ ക്രൈം ബ്രാഞ്ചിന്റെ ഭാഗം നാളെ കേൾക്കും. വിശദമായ വാദം നാളെ മാത്രമേ കേൾക്കുകയുള്ളൂ. കേന്ദ്ര ലാബുകളിൽ ഏതെങ്കിലും ഒന്നിലേക്ക് തൻറെ ശബ്ദ പരിശോധന മാറ്റണം, ചിത്രഞ്ജലി സ്റ്റുഡിയോയിൽ വിശ്വാസമില്ല അവിടെ കൃത്രിമം നടക്കും എന്ന കാര്യത്തിൽ ഉറപ്പുണ്ടെന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കി.
സിപിഐഎമ്മും സംസ്ഥാന സർക്കാരുമാണ് ചിത്രഞ്ജലി സ്റ്റുഡിയോ നിയന്ത്രിക്കുന്നത് അവർ കൃത്രിമം കാണിക്കും ഇത് കൂടാതെ ഇ വെള്ളിയാഴ്ച രണ്ട് പേരുടെ ശബ്ദ പരിശോധന കൂടി നടക്കും. സി.കെ ജാനുവിന്റെയും കേസിലെ മറ്റൊരു പ്രധാനപ്പെട്ട പ്രതിയായ പ്രശാന്ത് മലവേലിന്റെയും ശബ്‌ദ പരിശോധനയും നടത്തും എന്ന ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറിയിച്ചു.