ചിറ്റാർ: ചിറ്റാറിലെ മത്തായിയുടെ ഘാതകരുടെ പേരിൽ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് അവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജിന്റെ നേതൃത്വത്തിൽ നാളെ (ചൊവ്വ ) മുതല്‍ ചിറ്റാർ ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ആഫിസിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം കോന്നി മുന്‍ എം.എല്‍.എ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മുതൽ അഞ്ച് വരെ നടക്കുന്ന റിലേ സത്യാഗ്രഹത്തില്‍ പ്രൊഫ. പി.ജെ കുര്യൻ , ആന്റോ ആന്റണി എം.പി, അഡ്വ.കെ. ശിവദാസൻനായർ , എ.എ. ഷുക്കൂർ , പന്തളം സുധാകരൻ , മാലേത്ത് സരളാദേവി, അഡ്വ. പഴകുളം മധു എന്നിവർ പങ്കെടുക്കും.
വൈകിട്ട് 6 മുതൽ രാവിലെ ഒൻപത് വരെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയും ആഗസ്റ്റ് അഞ്ചിന് രാവിലെ പത്ത് മുതൽ അഞ്ച് വരെ തണ്ണിത്തോട് കോൺഗ്രസ്സ് ബ്ലോക്ക് കമ്മറ്റിയിലെയും വൈകിട്ട് 6 മുതൽ രാവിലെ ഒൻപത് വരെ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയിലെയും നേതാക്കൾ സത്യാഗ്രഹത്തിൽ പങ്കെടുക്കും .
ഭരണകക്ഷി യൂണിയനില്‍പ്പെട്ട പ്രതികളെ രക്ഷിക്കാൻ വനം വകുപ്പ് മന്ത്രി നിരന്തരം ഇടപെടുകയാണ് . വനം വകുപ്പ് മന്ത്രി പ്രതികളെ ന്യായീകരിക്കുന്നത് ഇതിന്റെ ഭാഗമാണ്. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചതും പ്രതികളെ രക്ഷിക്കുവാന്‍ സി.പി.എമ്മും സി.പി.ഐയും ശ്രമിക്കുന്നതും. പത്തനംതിട്ട ജില്ലയിൽ ക്രമസമാധനം തകർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വനം വകുപ്പ് മന്ത്രി കൂടിയായ കെ. രാജുവിനെ ജില്ലയുടെ ചാർജ്ജിൽ നിന്ന് ഒഴിവാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു.
പോലീസ് , എക്സൈസ് , വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി പണം ആവശ്യപ്പെടുകയാണെന്നും യുവ വ്യവസായിയും കർഷനുമായ പൊന്നുവിൽ നിന്ന് പണം തട്ടുന്നതിന് തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് പൊന്നുവിനെ കസ്റ്റഡിയിൽ എടുത്തതെന്നും ബാബു ജോര്‍ജ്ജ് ആരോപിച്ചു.