കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ നേരിൽക്കണ്ടപ്പോൾ വിവാഹമോചനവും. നിർമിതബുദ്ധി (എ.ഐ.) ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജചിത്രങ്ങൾ കാണിച്ച് കബളിപ്പിച്ച് വിവാഹത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ച് പാകിസ്ഥാൻ മുൻ മന്ത്രി കോടതിയെ സമീപിച്ചു. സിന്ധ് പ്രവിശ്യാ മുൻമന്ത്രിയായ ഗുലാം റസൂൽ ഉന്നാറാണ് ഭാര്യ റസിയ അർബാബിനെതിരേ കറാച്ചി സെഷൻസ് കോടതിയിൽ പരാതിനൽകിയത്. പാകിസ്ഥാനിലെ ഇലക്ട്രോണിക് ക്രൈംസ് പ്രിവൻഷൻ ആക്ട് (പി.ഇ.സി.എ.) പ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യം.
സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട റസിയ, എ.ഐ. നിർമിത ചിത്രം നൽകി വിവാഹാഭ്യർഥന നടത്തുകയായിരുന്നു. ചിത്രങ്ങൾ വിശ്വസിച്ച റസൂൽ വിവാഹത്തിന് സമ്മതിച്ചു. തുടർന്ന് സാക്ഷികളുടെ സാന്നിധ്യത്തിൽ വീഡിയോ കോളിലൂടെ വിവാഹിതരായി. ചടങ്ങുകൾക്കുശേഷം ഭാര്യയെ നേരിൽക്കണ്ടപ്പോഴാണ് തട്ടിപ്പു പുറത്താത്. നേരിൽക്കണ്ട യുവതിയുടെ മുഖവും മുൻപ് അയച്ചുനൽകിയ ഫോട്ടോയും തമ്മിൽ യാതൊരു സാമ്യവുമില്ലായിരുന്നു. തുടർന്ന് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. യുവതി നിരന്തരം ശല്യംചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
മരണപ്പെട്ടെന്ന രീതിയിലുള്ള വ്യാജവാർത്തകളും ഫോട്ടോകളും ഇവർ സാമൂഹികമാധ്യമത്തിൽ പ്രചരിപ്പിച്ചുവെന്നും ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ സ്വകാര്യ വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു.































