പത്തനംതിട്ട : ചിറ്റാറിലെ ഫാം ഉടമ പി.പി മത്തായിയുടെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന മാനേജിംഗ് കമ്മിറ്റി യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഓർത്തഡോക്സ് സഭ മുൻ അസോസിയേഷൻ മെമ്പര്‍കൂടിയായ പി.പി മത്തായിയുടെ കസ്റ്റഡി മരണം കഴിഞ്ഞിട്ട് എട്ട് ദിവസം പിന്നിട്ടിട്ടും മത്തായിയുടെ കുടുംബത്തിന് ഇതുവരെ നീതി ലഭിച്ചിട്ടില്ല. കേസിൽ കൃത്രിമം കാണിച്ച വനപാലകർ ഇപ്പോഴും സർവ്വീസിൽ തുടരുകയാണ് . പ്രായമായ അമ്മ, ഭാര്യ , രണ്ടു കുഞ്ഞുങ്ങൾ, വിധവകളായ സഹോദരിമാർ എന്നിവരുടെ ആശ്രയമായ മത്തായിയുടെ മരണത്തിലേക്ക് നയിച്ചത് വനപാലകരുടെ ക്രൂരമായ ഇടപെടലാണ്. മത്തായിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ അടിയന്തിരമായി സാമ്പത്തിക സഹായം അനുവദിക്കുകയും മത്തായിയുടെ ഭാര്യയ്ക്ക് സ്ഥിരവരുമാനത്തിന് സർക്കാർ ജോലി നൽകുകയും ചെയ്യണമെന്ന് തുമ്പമൺ ഭദ്രാസന കമ്മിറ്റി യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
തോമസ് ജോൺസൺ കോർ എപ്പിസ്കോപ്പയുടെ അദ്ധ്യക്ഷതയിൽ ഫാ .ചെറിയാൻ ടി ശാമുവേൽ , പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു . ഫാ. കെ.വി പോൾ, ഫാ. റോയി പി തോമസ് , പ്രഫ . ജോർജ്ജ് വർഗീസ് കൊപ്പാറ , റെജി മാത്യു , അലക്സ് കെ പോൾ, ബാബുജി ഈശോ എന്നിവർ സംസാരിച്ചു.