പാലക്കാട്: തത്തമംഗലം ലൈഫ് ഫ്ലാറ്റ് അഴിമതിയില്‍ സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്ന് ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുതന്‍. ഫ്ലാറ്റില്‍ സുരക്ഷാ പരിശോധനക്കായി വിദഗ്ധ സമിതിയെ നിയോഗിക്കും. താമസയോഗ്യമാണെന്ന് സുരക്ഷാ പരിശോധനയില്‍ കണ്ടെത്തിയാല്‍ ഫ്ലാറ്റ് നിര്‍മാണം തുടരുമെന്നും എംഎല്‍എ പറഞ്ഞു. 6 കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതി, 9 വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയായിട്ടില്ല. ഇത് മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായ വലിയ വീഴ്ചയാണിതെന്നും എംഎല്‍എ ആരോപിക്കുന്നു. ഫ്ലാറ്റിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കാൻ ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് എം.എൽ.എ അറിയിച്ചിരിക്കുന്നത്.
ഭവനരഹിതരില്ലാത്ത കേരളം എന്നതിലേക്കുള്ള സഞ്ചാരത്തിന്റെ പ്രധാന ആണിക്കല്ലാണ് ലൈഫ് മിഷന്‍. ഫണ്ടില്ലാത്തതിനാല്‍ പല സ്ഥലത്തും ഭവന നിര്‍മാണം പാതിവഴിയിലാണ്. ചിറ്റൂരിലെ നാല് നില ഫ്ലാറ്റിന്റെ നിർമാണം പൂർണമായി നിലച്ചിട്ടുണ്ട്. സിമന്റ് ബോര്‍ഡ് കൊണ്ട് നിര്‍മിച്ച ഫ്ലാറ്റുകള്‍ തകര്‍ന്ന് കൊണ്ടിരിക്കുകയാണ്. തത്തമംഗലത്തെ സര്‍ക്കാര്‍ ഭൂമിയിലാണ് 42 കുടുംബങ്ങള്‍ക്കായി ഫ്ലാറ്റ് നിര്‍മാണം തുടങ്ങിയത്. അഞ്ച് കോടി രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ പണം നല്‍കി. സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍ കെട്ടി താമസിച്ചിരുന്ന 12 കുടുംബങ്ങളെ ആറ് മാസം കൊണ്ട് ഫ്ലാറ്റ് നല്‍കാമെന്ന് പറഞ്ഞ് ഒഴിപ്പിക്കുകയായിരുന്നു. അവരെല്ലാം ഇന്ന് ദുരിതത്തിലാണ്. പലരും വാടക നല്‍കാന്‍ പോലും പ്രയാസം നേരിടുന്നുണ്ടെന്നാണ് മനസിലാക്കുന്നത്.





























