കോഴഞ്ചേരി : ആറന്മുള പാർഥസാരഥിയുടെ വഴിപാടായ വള്ളസദ്യ വഴിപാടുകൾക്കും അഷ്ടമിരോഹിണി വള്ളസദ്യക്കും ഉത്രട്ടാതി ജലമേളയ്ക്കുമായി 52 കരകളിലും ഒരുക്കങ്ങൾ തുടങ്ങി. അഭീഷ്ടകാര്യസിദ്ധി, സന്താനലബ്ധി, സർപ്പദോഷപരിഹാരം എന്നിവയ്ക്കാണ് ഭക്തർ വള്ളസദ്യ വഴിപാടുകൾ സമർപ്പിക്കുന്നത്. ജൂലായ് 21-ന് വള്ളസദ്യ വഴിപാടുകൾക്ക് തുടക്കമാകും. റാന്നി-ഇടക്കുളംമുതൽ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 52 പള്ളിയോടങ്ങളാണ് വള്ളസദ്യ വഴിപാടിലും അഷ്ടമിരോഹിണി സദ്യയിലും ഉത്രട്ടാതി ജലമേളയിലും പങ്കെടുക്കുന്നത്. ഇതിൽ ചെന്നിത്തല പള്ളിയോടം മാത്രമേ അച്ചൻകോവിലാറിന്റെ തീരത്തുനിന്ന് എത്തുന്നുള്ളൂ.
എല്ലാ കരകളിലും പള്ളിയോടങ്ങളെ ഒരുക്കിത്തുടങ്ങി. എ ബാച്ചിൽപ്പെട്ട കീക്കൊഴൂർ-വയലത്തല, പൂവത്തൂർ പടിഞ്ഞാറ്, ബി ബാച്ചിൽപ്പെട്ട കടപ്ര എന്നീ കരകൾ ഇക്കുറി പുത്തൻപള്ളിയോടങ്ങളുമായാണ് ആറന്മുളയ്ക്ക് എത്തുന്നത്. എ ബാച്ച് പള്ളിയോടങ്ങൾക്ക് 50 മുതൽ 60 ലക്ഷം രൂപ നിർമാണച്ചെലവ് വരും. ബി ബാച്ചിന് 45 മുതൽ 50 ലക്ഷം രൂപയോളം ചെലവ് വരും. പൂവത്തൂർ പടിഞ്ഞാറിന്റെ നിർമാണം പള്ളിയോട ശിൽപ്പി ചങ്ങംകരി വേണു ആചാരിയും കീക്കൊഴൂർ, കടപ്ര പള്ളിയോടങ്ങളുടെ നിർമാണം അയിരൂർ സന്തോഷ് ആചാരിയുമാണ് നിർവഹിക്കുന്നത്.
കോടിയാട്ടുകര, മല്ലപ്പുഴശേരി, മേലുകര, കീഴുകര പള്ളിയോടങ്ങൾ കേടുപാടുകൾ മാറ്റി പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണ്. മറ്റ് കരകളിൽ പള്ളിയോടത്തിൽ മീൻനെയ്യ് ഇടുന്ന ജോലികളും പുതിയ നയമ്പ് തയ്യാറാക്കുന്ന പണികളും പുരോഗമിക്കുന്നു. ആറന്മുള പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിൽ വള്ളസദ്യ വഴിപാടുകളും അഷ്ടമിരോഹിണി വള്ളസദ്യക്കും ഉത്രട്ടാതി ജലമേളയ്ക്കുമുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇതുവരെയായി 300-ലധികം വള്ളസദ്യകൾ ബുക്ക് ചെയ്ത് കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.





























