തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ ആഹാരസാധനങ്ങളും നൈവേദ്യവും അര്‍ച്ചനാ ദ്രവ്യങ്ങളും വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു പാത്രത്തില്‍നിന്ന് ചന്ദനവും ഭസ്മവും നല്‍കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എട്ടാം തീയതി മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അറിയിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച ആരാധനാലയങ്ങള്‍ അണുവിമുക്തമാക്കുന്നതിന് നീക്കിവെയ്ക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ല. കോവിഡ് പ്രതിരോധ പോസ്റ്റര്‍ ആരാധനാലയങ്ങളില്‍ പതിപ്പിക്കുകയും വേണം.
ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ കരസ്പര്‍ശം പാടില്ല. ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ചും സാമൂഹിക അകല നിബന്ധന പാലിച്ചും ഒരു സമയം എത്രപേര്‍ എത്തണമെന്ന കാര്യത്തില്‍ ക്രമീകരണം ഉണ്ടാകും. ആറടി അകലം ആരാധനാലയങ്ങളിലും ബാധകമാണ്. മൂന്ന് ച. മീറ്ററിന് 15 പേര് എന്ന തോതിലാകും ആളുകളെ പ്രവേശിപ്പിക്കാന്‍ അനുമതിയുണ്ടാകുക. എന്നാല്‍ ഒരു സമയം എത്തിച്ചേരുന്നവരുടെ എണ്ണം പരമാവധി 100 ആയി പരിമിതപ്പെടുത്തും. ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ പേരും ഫോണ്‍ നമ്പറും ശേഖരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
10 വയസില്‍ താഴെ പ്രായമായ കുട്ടികളും 65 വയസിന് മുകളില്‍ പ്രായമുള്ളവരും ആരാധനാലയങ്ങളില്‍ എത്താന്‍ പാടില്ല. ഇവര്‍ വീടുകളില്‍ തന്നെ തുടരണം. 65 വയസ് മുകളില്‍ പ്രായമുള്ള പുരോഹിതര്‍ക്കും ഈ നിബന്ധന ബാധകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടരുത്. അന്നദാനം, ചോറൂണ്, എന്നിവ ഒഴിവാക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്. പൊതുടാങ്കിലെ വെള്ളം ഉപയോഗിക്കരുത്. പായ, വിരിപ്പ് എന്നിവര്‍ ആരാധനയ്ക്ക് എത്തുന്നവര്‍ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.