ന്യൂഡൽഹി: സിനിമ ചോർത്തിയാൽ മൂന്നു മാസം മുതൽ മൂന്നു വർഷം വരെ തടവും മൂന്നു ലക്ഷം മുതൽ മൊത്തം നിർമാണ ചെലവിന്റെ അഞ്ചു ശതമാനം വരെ പിഴയും വ്യവസ്ഥ ചെയ്തും സിനിമകളുടെ ‘യു’ ‘എ’ സർട്ടിഫിക്കറ്റുകളിൽ മാറ്റം വരുത്തിയുമുള്ള സിനിമാറ്റോഗ്രഫി ഭേദഗതി ബിൽ 2023 രാജ്യസഭ പാസാക്കി. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം നടത്തിയ ഇറങ്ങിപ്പോക്കിനു ശേഷമാണ് സഭ എതിർപ്പില്ലാതെ ബിൽ പാസാക്കിയത്. സിനിമകളുടെ ഏതെങ്കിലും ഭാഗം അനധികൃതമായി റെക്കോഡ് ചെയ്യുന്നത് തടയാൻ 6 എ.എ വകുപ്പും അത്തരം പ്രദർശനം തടയാൻ 6 എ.ബി വകുപ്പും സിനിമാറ്റോഗ്രഫി നിയമത്തിൽ പുതുതായി ഉൾപ്പെടുത്തിയാണ് ഭേദഗതി.
ഈ വകുപ്പുകൾ ലംഘിക്കുന്നവർക്ക് മൂന്നു മാസം മുതൽ മൂന്നു വർഷം വരെ തടവും മൂന്നു ലക്ഷം രൂപ തൊട്ട് സിനിമയുടെ മൊത്തം നിർമാണച്ചെലവിന്റെ അഞ്ചു ശതമാനം വരെ തുക പിഴയും ശിക്ഷ ലഭിക്കും. അനുമതി നൽകിയ സിനിമകൾ തടയാൻ കേന്ദ്രത്തിന് സെൻസർ ബോർഡിന് മേൽ അധികാരം നൽകിയിരുന്ന 1952ലെ സിനിമാറ്റോഗ്രഫി നിയമത്തിലെ 6(1) വകുപ്പ് നീക്കം ചെയ്താണ് പുതിയ ബിൽ രാജ്യസഭ പാസാക്കിയത്. 2000 നവംബറിൽ ശങ്കരപ്പ കേസിൽ പുറപ്പെടുവിച്ച വിധിയിലൂടെ സുപ്രീംകോടതി അസാധുവാക്കിയ വകുപ്പാണിത്.