തിരുവല്ല : യാത്രാമദ്ധ്യേ ബസിൽ ബോധരഹിതയായ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും ബസിൽവച്ച് പെൺകുട്ടിക്ക് സി.പി.ആർ കൊടുത്തു സഹായിച്ച സഹയാത്രികക്കും പൗരാവലിയും തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയും ചേർന്ന് സ്വീകരണവും ആദരവും നൽകി. തിരുവല്ല ഡിപ്പോയിലെ കണ്ടക്ടർ സി.ആർ.പ്രകാശ്, ഡ്രൈവർ എ.എസ്.മനോജ്, ഓമല്ലൂർ സ്വദേശി ഗീതു ശിവാനന്ദൻ എന്നിവരെയാണ് പ്രശംസാപത്രം നൽകി അനുമോദിച്ചത്. വ്യാഴാഴ്ച കോഴഞ്ചേരിയിൽ നിന്ന് തിരുവല്ലയിലേക്ക് വന്ന ബസിൽ കയറിയ പെൺകുട്ടിക്ക് ബോധക്ഷയം സംഭവിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന നേഴ്സ് ഗീതു പെൺകുട്ടിക്ക് പ്രാഥമികശുശ്രൂഷ നൽകിയതോടെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് അതേബസിൽ ആശുപത്രിയിൽ എത്തിച്ചു.
തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ ടി.എം.എം ഇൻസ്റ്റിട്യൂഷൻസ് മാനേജർ ബെന്നി ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനം തിരുവല്ല മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം ഉദ്ഘാടനം ചെയ്തു. ടി.എം.എം ട്രഷറർ എബി ജോർജ്ജ്. മെഡിക്കൽ ഡയറക്ടർ കേണൽ ഡോ.ടെന്നിസ് എബ്രഹാം, എമർജൻസി മെഡിസിൻ വിഭാഗംമേധാവി ഡോ.ശ്യാമ വിശ്വനാഥ്, കെ.എസ്.ആർ.ടി.സി. എ.ടി.ഒ അജീഷ് കുമാർ കെ.ആർ. മുനിസിപ്പൽ കൗൺസിലർ മാത്യൂസ് ചാലക്കുഴി, പൊലീസ് ഇൻസ്‌പെക്ടർ എസ്.സന്തോഷ്, ജോയ് ജോൺ, ഷാജി തിരുവല്ല, സിബി തോമസ്, ഷെൽട്ടൻ വി.റാഫേൽ, ആർ ജയകുമാർ എന്നിവർ നേതൃത്വം നൽകി.






























