തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ ഇടക്കാല ബജറ്റ് ജനപക്ഷ ബദലിനെ തകർക്കുന്ന സ്വകാര്യവൽക്കരണത്തിലേക്കുള്ള നുഴഞ്ഞുകയറ്റമാണെന്ന് സിഐടിയു. സാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾക്കെതിരെ ഇടതുപക്ഷ സർക്കാർ സൃഷ്ടിച്ച ജനപക്ഷ ബദൽ നയങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ഭൂമിയും ജലവും മനുഷ്യവിഭവ ശേഷിയും സ്വകാര്യമേഖലയ്ക്ക് കയ്യടക്കാനുള്ള എല്ലാ മാർഗവും ബജറ്റിലൂടെ തുറന്നുവെക്കുകയാണെന്ന് സിഐടിയു വിമർശിച്ചു. മിഷൻ സമുദ്ര പദ്ധതി കേരളത്തിന്റെ 600 കിലോമീറ്ററോളം വരുന്ന തീരമേഖലയെ പിപിപി മാതൃകയിൽ സ്വകാര്യ കച്ചവടക്കാരിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്നതാണ്.
ഭൂപരിഷ്കരണം എന്ന പേരിലുള്ള നിർദേശം കേരളക്കരയുടെ വിലപ്പെട്ട ഭൂമി സ്വകാര്യ മുതലാളിമാർക്ക് സ്വന്തമാക്കാനുള്ള മാർഗമാണ്. പൊതുമേഖലയിലുള്ള കൊച്ചി കപ്പൽ നിർമാണശാലയ്ക്ക് ബദലായി കേരളത്തിൽ സ്വകാര്യ കപ്പൽ നിർമ്മാണത്തിന് ബജറ്റ് അനുവാദം നൽകുന്നുവെന്നും സിഐടിയു ആരോപിച്ചു. 1500 കോടി രൂപ ചെറുകിട, വൻകിട, ഐടി വ്യവസായങ്ങൾക്കാകെ വകയിരുത്തുമ്പോൾ, സംസ്ഥാന പൊതുമേഖലയ്ക്കായി ബജറ്റിൽ ഒരു നയാപൈസയും പ്രത്യേകമായി വകയിരുത്തുന്നില്ല. ഇതാദ്യമായാണ് പൊതുമേഖലാ വ്യവസായങ്ങൾക്ക് ചില്ലി കാശ് മാറ്റിവെക്കാത്ത ബജറ്റ് അവതരിപ്പിക്കുന്നത്. യുഡിഎഫ് ധവള പത്രത്തിലെ പൊതുമേഖലയെ അടച്ചുപൂട്ടാനും സ്വകാര്യവൽക്കരിക്കുവാനുമുള്ള വിരൽ ചൂണ്ടൽ, വൈകാതെ തന്നെ നടപ്പിലാക്കുമെന്ന് വ്യക്തമാകുന്നുവെന്നും സിഐടിയു അഭിപ്രായപ്പെട്ടു.





























