തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫീസിന് മുന്നിലെ ഉപരോധസമരത്തില്‍ ഓഫീസിലെത്തുന്ന ഉന്നത ഉദ്യോഗസ്ഥരെ തടയുമെന്ന മുന്നറിയിപ്പുമായി സി.ഐ.ടി.യു യൂനിയന്‍. ഗഡുക്കളായുള്ള ശമ്പളവിതരണം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ട് വീണ്ടും ചര്‍ച്ച വിളിക്കണമെന്നും സി.ഐ.ടി.യു ആവശ്യപ്പെട്ടു. ഇന്നലെ ബി.എം.എസ് യൂനിയന്‍ പണിമുടക്കിയെങ്കിലും 94 ശതമാനം സര്‍വീസുകളും നടത്താന്‍ കഴിഞ്ഞതായി മാനേജ്മെന്‍റ് അറിയിച്ചു.
രണ്ടുവട്ടം മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങളെ അട്ടിമറിച്ചത് മാനേജ്മെന്‍റാണെന്നാണ് സി.ഐ.ടി.യു യൂനിയനായ കെ.എസ്.ആര്‍.ടി.ഇ.എയുടെ കുറ്റപ്പെടുത്തല്‍. ശമ്പളം ഗഡുക്കളായി വിതരണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഒരിക്കല്‍ കൂടി ഇടപെടണം. കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍നിന്ന് ആദ്യ പരിഗണന ശമ്പളത്തിനും ഡീസലിനും ബാങ്ക് വായ്പ തിരിച്ചടവിനുമാക്കണമെന്നതാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്ന ഫോര്‍മുല.
സംയുക്ത സമരത്തില്‍നിന്ന് മാറി ഒറ്റയ്ക്ക് പണിമുടക്ക് നടത്തിയ ബി.എം.എസിന്‍റെ നടപടി അപഹാസ്യമായെന്നാണ് സി.ഐ.ടി.യു മറുപടി. എന്നാൽ എത്ര സ്ഥിരം ജീവനക്കാര്‍ ജോലി ചെയ്തതിന്‍റെ കണക്ക് പുറത്തുവിട്ടാല്‍ പണിമുടക്ക് വിജയിച്ചോ ഇല്ലയോ എന്ന് മനസിലാകുമെന്നാണ് ബി.എം.എസ് വാദം. മാനേജ്മെന്റിനും ജനങ്ങള്‍ക്കുമൊപ്പം നിന്നാല്‍ സാമ്പത്തിക പ്രതിസന്ധി മറികടന്ന് അതുവഴി ഗഡുക്കളായുള്ള ശമ്പളവിതരണം നിര്‍ത്താനാകുമെന്നാണ് മാനേജ്മെന്‍റ് വാര്‍ത്താക്കുറിപ്പിലൂടെ ജീവനക്കാരെ അറിയിച്ചത്.