ന്യൂഡൽഹി: ജന്തർ മന്ദിറിൽ വിദ്യാർത്ഥി പ്രക്ഷോഭകയുടെ പിതാവിനെ ക്രൂരമായി മർദ്ദിച്ചെന്ന് തുറന്നുസമ്മതിച്ച സ്വയംപ്രഖ്യാപിത ഹിന്ദുത്വ ‘ഇൻഫ്ലുവൻസർ’ സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനകം അറസ്റ്റ് ചെയ്യുമെന്ന് ഡൽഹി പോലീസ് ഉറപ്പ് നൽകിയതായി കോക്രോച്ച് ജനതാ പാർട്ടി ഭാരവാഹികൾ. ഭരദ്വാജിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ഉപരോധത്തിനൊടുവിലാണ് പോലീസിന്റെ ഉറപ്പ്.
സഞ്ജയ് കുമാറിന്റെ തലയോട്ടി തകർത്തു എന്ന് വീഡിയോയിൽ ഭരദ്വാജ് വെളിപ്പെടുത്തിയിട്ടും ഇയാൾക്കെതിരെ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി വിട്ടയച്ച ഡൽഹി പോലീസിന്റെ നടപടിക്കെതിരെ എംപിമാരായ ചന്ദ്രശേഖർ ആസാദ്, പപ്പു യാദവ്, സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.






























