ഡൽഹി : ജന്തർമന്തറിലെ സിജെപി പ്രതിഷേധം കൈകാര്യം ചെയ്തതിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സിന് വീഴ്ച സംഭവിച്ചെന്ന വിമർശനവുമായി റാപ്പിഡ് ആക്ഷൻ ഫോഴ്സ് മേധാവി. ആർഎഎഫിന്റെ ഔദ്യോഗിക പരിശീലന മാർഗനിർദേശങ്ങൾ പാലിക്കാതെയാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചതെന്നാണ് വിലയിരുത്തൽ. ജനക്കൂട്ടത്തെ നേരിടുമ്പോൾ ലാത്തിച്ചാർജ്ജും കണ്ണീർവാതകവും ഉൾപ്പെടെയുള്ളവ അനിവാര്യമായ ഘട്ടങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിർദേശമെന്നും ആർഎഎഫ് മേധാവി ചൂണ്ടിക്കാട്ടി. ഡൽഹിയിൽ കലാപവിരുദ്ധ ആയുധങ്ങളുടെ ഉപയോഗത്തിന് താത്ക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പ്രൊജക്ടൈൽ ഗൺ, ആന്റി റയട്ട് ഗൺ, ഇലക്ട്രിക് ഷോക്ക് ആയുധങ്ങൾ എന്നിവ ഉപയോഗിക്കരുതെന്നുമാൻ നിർദേശം.
അതേസമയം, സിജെപി സമരം അവസാനിച്ചതിനാൽ ജന്തർമന്തറിലെ പ്രതിഷേധ വേദികൾ എല്ലാം തന്നെ പൊളിച്ചുമാറ്റി. ഡൽഹിയിലെ മെട്രോ സ്റ്റേഷൻ പ്രവർത്തനങ്ങൾ പഴയ നിലയിൽ ആരംഭിച്ചു കഴിഞ്ഞു. താത്കാലികമായി അടച്ച എല്ലാ മെട്രോ സ്റ്റേഷനുകളും തുറന്നു. 48 മണിക്കൂറിനുള്ളിലെ തീരുമാനത്തിനൊടുവിലായിരുന്നു കേന്ദ്ര സർക്കാരിൻ്റെ കീഴടങ്ങൽ. പ്രതിഷേധം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതും ആശങ്കയ്ക്ക് കാരണമായിരുന്നു. ഡൽഹിയിലെ പൊലീസ് നടത്തിയ വിദ്യാർഥി ഏറ്റുമുട്ടലുകളും തിരിച്ചടി ആകുമോ എന്ന ആശങ്കയും കേന്ദ്രത്തെ കൂടുതൽ പേടിപ്പെടുത്തിയിരുന്നു.
ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കാൻ അവസാനശ്രമവും സർക്കാർ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. സാക്ഷാല്‍ നരേന്ദ്ര മോദിയും അമിത് ഷായും നേതൃത്വം നല്‍കുന്ന കേന്ദ്രസർക്കാറിനെയാണ് 36 ദിവസം കൊണ്ട് സിജെപി വിറപ്പിച്ചത്. പാർട്ടിക്ക് പുറമേ ആർഎസ്എസിലും നിർണായക സ്വാധീനമുള്ള ധർമേന്ദ്ര പ്രധാന്റെ രാജി, നരേന്ദ്രമോദിക്ക് തിരിച്ചടിയാണ്.






























