ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർ മദറിൽ നടന്ന പ്രതിഷേധം ഒരു ട്രെയിലർ മാത്രമാണെന്ന് സിജെപി (കോക്രോച്ച് ജനത പാർട്ടി) സ്ഥാപകൻ അഭിജീത് ദീപ്കെ. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെത്തിയ എല്ലാവർക്കും ദീപ്കെ നന്ദി അറിയിച്ചു. എക്‌സിലൂടെയാണ് ദീപ്കെയുടെ പ്രതികരണം. ഒന്നിച്ച് നിന്നാൽ പാറ്റകൾക്ക് എന്തും ചെയ്യാൻ കഴിയുമെന്ന് നാം സർക്കാരിന് കാണിച്ചുകൊടുത്തു. ആയിരക്കണക്കിന് പേരാണ് ഇന്നലെ ജന്തർ മന്ദറിൽ ചരിത്രം സൃഷ്ടിച്ചത്. തങ്ങളോടൊപ്പം പ്രതിഷേധിച്ച പലരും ഇതുവരെ ഒരു പ്രതിഷേധ പരിപാടികളിൽ പോലും പങ്കെടുക്കാത്തവരാണ്.
എന്നാൽ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള അമർഷം പ്രകടിപ്പിക്കാൻ അവർ ധീരമായി മുന്നോട്ടുവന്നുവെന്നും അഭിജീത് ദീപ്കെ പറഞ്ഞു.പാറ്റകൾ ശബ്ദം ഉയർത്താതെ ഇവിടെ ഒരു മാറ്റവുമുണ്ടാകില്ല. ഏകീകൃതവും സമാധാനപരവുമായ ഒരു പ്രസ്ഥാനത്തെ സർക്കാരിന് തൊടാൻ പോലും കഴിയില്ല. പാറ്റകൾ ആരെയും ഭയപ്പെടേണ്ടതില്ല. ഈ മുന്നേറ്റം ഇവിടെ അവസാനിക്കുന്നില്ലെന്നും ദീപ്കെ വ്യക്തമാക്കി.വിദ്യാഭ്യാസമന്ത്രിയായ ധര്‍മേന്ദ്ര പ്രധാന്‍ ഒരു തലമുറയോട് മുഴുവന്‍ തെറ്റ് ചെയ്തിരിക്കുകയാണ്. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്കയോ സ്ഥാനമൊഴിയുകയോ വേണം. അല്ലാത്തപക്ഷം സിജെപി പ്രതിഷേധം തുടരുമെന്നും ദീപ്കെ പറഞ്ഞു.






























