ന്യൂഡൽഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിയിലേക്ക് പല ദിക്കുകളിൽ നിന്നും എത്തുന്ന ഭക്ഷണ ഓര്‍ഡറുകൾ ഇന്നത്തേക്ക് നിര്‍ത്തണമെന്ന് സിജെപി. ഇന്നത്തേക്ക് ആവശ്യമുള്ള ഭക്ഷണം ഇതിനോടകം തന്നെ ഇവിടെ എത്തിയെന്നും, കൂടുതലായാൽ പാഴായി പോകുമെന്നും സിജെപി എക്സിൽ കുറിച്ചു. രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും ലഭിക്കുന്ന സമര പിന്തുണയ്ക്ക് സിജെപി നന്ദി അറിയിച്ചു. ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളിലൂടെ കോക്രോച്ച് ജനത പാർട്ടിയുടെ സമരത്തിന് പിന്തുണ ലഭിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. ജന്തർ മന്തർ സമരവേദി ലൊക്കേഷൻ നൽകി നിരവധി ഭക്ഷണ പൊതികൾ എത്തി. അഞ്ഞൂറിലധികം പൊതികൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നടക്കം ഓർഡർ ചെയ്ത് ഇതിനോടകം എത്തിയെന്ന് വളണ്ടിയർമാരും ഡെലിവറി ബോയ്സും പറഞ്ഞു.
ബർഗർ, സാൻഡ്‌വിച്ച് മുതൽ കുപ്പിവെള്ളം വരെ സമരക്കാർക്കായി എത്തി. കഴിഞ്ഞ ദിവസം പൊലീസ് സമര വേദിയിലേക്കുള്ള വഴികൾ അടച്ചതോടെ സമരക്കാർക്ക് ഭക്ഷണമോ വെള്ളമോ ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. അതിനിടെയാണ് സമരക്കാർക്കായി ഫുഡ് ഓർഡർ ചെയ്ത് വേറിട്ട പിന്തുണ പ്രഖ്യാപനം.പൊലീസ് അടിച്ചു തകർത്ത ജന്തർ മന്തറിലെ സമരവേദിയിൽ ശക്തമായ സമരം പുനരാരംഭിച്ചിരിക്കുകയാണ് സിജെപി. രാവിലെ മുതൽ നൂറുകണക്കിന് യുവാക്കളാണ് സമരത്തിൽ പങ്കെടുക്കാൻ എത്തിയത്.
ഇന്നലത്തെ സംഘർഷത്തിൽ പോലീസ് പെല്ലറ്റ് ഗണ്ണുകൾ വരെ പ്രയോഗിച്ചെന്ന് സിജെപി വക്താവ് അശുതോഷ് രൻഗ പറഞ്ഞു. അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കില്ലെന്ന നിലപാടിൽ തുടരുകയാണ് കേന്ദ്ര സർക്കാർ. പരീക്ഷ വീഴ്ചയിലെ യുവരോഷമാണ് രാജ്യം കാണുന്നതെന്നും ധർമ്മേന്ദ്ര പ്രധാന്റെ രാജി പ്രധാനമന്ത്രി ചോദിച്ച് വാങ്ങണമെന്നും ഇടത് എംപിമാർ ആവശ്യപ്പെട്ടു. ജന്തർ മന്തറിലെ സമര വേദിയിലേക്ക് കേരളത്തിൽ നിന്ന് അടക്കമുള്ള ഇടത് എംപിമാർ എത്തി അഭിജിത് ദീപ്കെയുമായി സംസാരിച്ചു.






























