ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാപാർട്ടി (സിജെപി) നടത്തുന്ന പ്രക്ഷോഭത്തെ താറടിക്കാൻ പ്രചാരണം വ്യാപകം. പ്രതിഷേധിക്കുന്നവർ രാജ്യദ്രോഹികളാണെന്ന ബിജെപിയുടെ വാദം ബലപ്പെടുത്താൻ തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകളാണ് പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിനിനു പ്രക്ഷോഭക്കാർ കല്ലെറിഞ്ഞുവെന്നു പറഞ്ഞു പ്രചരിപ്പിക്കുന്ന വിഡിയോ അക്കൂട്ടത്തിലൊന്നാണ്. ഇവർ കുട്ടികളല്ല, ഗുണ്ടകളാണെന്നു തുടങ്ങുന്ന കുറിപ്പോടെയാണ് ബിജെപിയുടെ മുൻ രാജ്യസഭാംഗവും ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷയുമായിരുന്ന രേഖ ശർമ ഈ വിഡിയോ പങ്കുവച്ചത്. ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദിയും ഇതേ വിഡിയോ പോസ്റ്റ് ചെയ്തു. സിജെപി പ്രവർത്തകർ നടത്തിയ അക്രമമെന്ന തരത്തിൽ ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലും വിഡിയോ നൽകിയിട്ടുണ്ട്.
യഥാർഥത്തിൽ ഈ വിഡിയോ ബിഹാറിലെ പാടലീപുത്ര റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളതാണ്. സംസ്ഥാന പോലീസിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി നടത്തിയ പരീക്ഷയ്ക്കു പോകാൻ കാത്തുനിന്ന ഉദ്യോഗാർഥികൾ ട്രെയിൻ വൈകിയതിൽ പ്രകോപിതരായി കല്ലെറിയുകയായിരുന്നു. കഴിഞ്ഞ മാസം 14നായിരുന്നു സംഭവം. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഹൈഡ്രജൻ ട്രെയിനിനു നേരെ കല്ലേറുണ്ടായിട്ടില്ലെന്നും സർവീസ് മുടങ്ങിയിട്ടില്ലെന്നും നോർത്തേൺ റെയിൽവേ വ്യക്തമാക്കി.






























