ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ സിജെപി പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കും സമരക്കാർക്കുമെതിരെ രജിസ്റ്റർചെയ്ത എഫ്.ഐ.ആറുകൾ പിൻവലിക്കുമെന്നും അവർക്കെതിരെ തുടർനടപടികളൊന്നും സ്വീകരിക്കില്ലെന്നും സർക്കാരിൽനിന്ന് ഉറപ്പ് ലഭിച്ചതായി കോക്രോച്ച് ജനതാ പാർട്ടി വക്താവ് സൗരവ് ദാസ്. സർക്കാർവൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തിയെന്നും പ്രതിഷേധക്കാർക്കെതിരേ നടപടികളൊന്നുംതന്നെ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ബിഹാർ, അസം എന്നീ സംസ്ഥാനങ്ങൾ പുറപ്പെടുവിച്ച വിജ്ഞാപനം തങ്ങൾക്ക് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു.
രാജ്യതലസ്ഥാനത്തെ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരേ ബിഹാർ, അസം, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നടപടി ഉണ്ടാകുന്നുവെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതേത്തുടർന്ന് സിജെപി ആശങ്ക പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ വൃത്തങ്ങൾ സിജെപി പ്രതിനിധികളുമായി ചർച്ചനടത്തിയത്. രണ്ട് മണിക്കൂറോളം ചർച്ച നീണ്ടുവെന്നും ഇതിൽ തങ്ങൾക്ക് ഉറപ്പുലഭിച്ചെന്നും അർധരാത്രി ഒരു മണിക്ക് സിജെപി വക്താവ് സൗരവ് ദാസ് പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ബിഹാർ സർക്കാർ എഫ്.ഐ.ആറുകൾ പിൻവലിച്ചതിൻ്റെ പകർപ്പ് സി.ജെ.പിക്കു കൈമാറി.
വരുംദിവസങ്ങളിൽ കേന്ദ്ര സർക്കാരിൽനിന്നും മറ്റ് എൻ.ഡി.എ ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽനിന്നും സമാനമായ ഔദ്യോഗിക വിജ്ഞാപനങ്ങൾ പുറത്തുവരുമെന്ന് ഡൽഹി പോലീസ് ഉറപ്പുനൽകിയതായി സൗരവ് ദാസ് വ്യക്തമാക്കി. നിയമനടപടി നേരിടുന്ന സമരക്കാർക്ക് പിന്തുണയുമായി സിജെപി ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി രാജ്യത്തെ അഭിഭാഷകരെ ഏകോപിപ്പിച്ച് ഒരു വെബ്‌സൈറ്റ് ആരംഭിക്കുമെന്നും പ്രക്ഷോഭകർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കുമെന്നും അറിയിച്ചു. ഇതിനായി രാജ്യസഭാ എം.പി കപിൽ സിബൽ ഒരുകോടി രൂപയുടെ ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളേയും യുവാക്കളേയും ഒറ്റപ്പെടുത്തില്ലെന്നും അവർക്കെതിരേയുള്ള കേസുകൾ പിൻവലിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും സൗരവ് ദാസ് പറഞ്ഞു.





























