ചാരുംമൂട് : ബിജെപി നേതാവിന് പാദപൂജ നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റി ആറ്റുവ വിവേകാനന്ദ വിദ്യാപീഠത്തിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഇടപ്പോൺ ജംഗ്ഷനില്‍ നിന്ന് വനിതാ പ്രവർത്തകരടക്കം പങ്കെടുത്ത മാർച്ച് സ്കൂളിനു സമീപം ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് തടഞ്ഞു. ചെങ്ങന്നൂർ ഡിവൈഎസ്‌പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് സേവ്യർ അലോഷ്യസ് മാർച്ച് ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. ബാരിക്കേഡിന്റെ വശത്തുകൂടി കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസടക്കം മുന്നോട്ടുപോകാൻ ശ്രമിച്ചത് പോലീസ് തടഞ്ഞതോടെ പ്രവർത്തർ പോലീസ് വലയം ഭേദിക്കാൻ ശ്രമിച്ചു.
ഇതോടെ പോലീസ് പ്രവർത്തകരെ തള്ളിമാറ്റി. ഏറെനേരം പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. നേതാക്കൾ ഇടപെട്ടതോടെയാണ് സംഘർഷം ശാന്തമായത്. പിന്നീട്, പോലീസിനെതിരേ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ മാവേലിക്കര-പന്തളം റോഡിൽ കുത്തിയിരുന്നു. ഗതാഗതതടസ്സമുണ്ടായതോടെ നേതാക്കളെയും പ്രവർത്തകരെയും പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്തു നീക്കി. കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ പ്രസംഗിച്ചു. റിയാസ് പത്തിശ്ശേരിൽ, ഷാൻ ചാരുംമൂട്, രോഹിത് പാറ്റൂർ, സുഹൈൽ വള്ളികുന്നം, മീനു സജീവ്, മുത്താര രാജ്, അൻസിൽ ജലീൽ, റെമീസ് ചാരുംമൂട്, ശ്രീജിത്ത് പുലിമേൽ, സിംജോ സാമുവൽ സക്കറിയ, സുറുമി ഷാഹുൽ, ദേവികാ സുഭാഷ്, സനികാ സനജൻ, ബേബൻ ടി. ബാബു തുടങ്ങിയവർ സമരത്തിനു നേതൃത്വം നൽകി. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ്, നിയോജകമണ്ഡലം പ്രസിഡന്റ് ഷാൻ ചാരുംമൂട്, മുത്താരരാജ്, അൻസിൽ ജലീൽ, സനികാ സനജൻ എന്നിവരുടെ പേരിലാണ് കേസെടുത്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.






























