ജമ്മുകശ്മീർ : ജമ്മു കശ്മീരിലെ മൂന്നിടങ്ങളിൽ ഏറ്റുമുട്ടൽ. ഷോപ്പിയാൻ, അനന്ത്നാഗ്, പുൽവാമ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ. മൂന്നിടങ്ങളിലും ഭീകരവാദികളുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സൈന്യം തെരച്ചിൽ നടത്തുകയായിരുന്നു. ഷോപ്പിയാനിൽ സൈന്യം തെരച്ചിൽ നടത്തുന്ന ഘട്ടത്തിൽ ഭീകരവാദികൾ വെടിയുതിർക്കുകയായിരുന്നു.
സംയുക്തസേനയാണ് തെരച്ചിൽ നടത്തുന്നത്. സേനാവിഭാഗങ്ങളും സിആർപിഎഫും പോലീസുമൊക്കെ സംയുക്ത സേനയിലുണ്ട്. ഇവിടെ തെരച്ചിൽ തുടരുകയാണ്. കരസേനാ മേധാവി നരവനെ കശ്മീരിൽ തുടരുകയാണ്. അദ്ദേഹം ഇവിടങ്ങളിൽ നേരിട്ട് സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്നാണ് കരുതപ്പെടുന്നത്.
കശ്മീരിലെ സാധാരണക്കാർക്കുനേരെയുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ദേശീയ അന്വേഷണ ഏജൻസിയ്ക്ക് (എൻഐഎ) വിടും. കശ്മീരിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തുടർച്ചയായുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തിരുമാനിച്ചത്.
സാധാരണക്കാർക്കുനേരെ തുടർച്ചയായി ആക്രമണങ്ങളുണ്ടാവുന്നത് ജമ്മു കശ്മീരിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. 11 സാധാരണക്കാരാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത്. ഇതിൽ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളും ഉൾപ്പെടുന്നു. ആശങ്കയിലായ അവർ സ്വന്തം നാട്ടിലേക്ക് പലായനം തുടങ്ങിയിട്ടുണ്ട്.
ഈ മാസം 23 മുതൽ 25 വരെ അമിത് ഷാ ജമ്മുകശ്മീർ സന്ദർശനം നടത്തും. സുരക്ഷാസ്ഥിതി സംബന്ധിച്ച ഉന്നതതലയോഗങ്ങളിൽ അടക്കമാകും അദ്ദേഹം പങ്കെടുക്കുക. 370-ാം അനുച്ഛേദം റദ്ദാക്കിയശേഷം ആഭ്യന്തരമന്ത്രിയുടെ ആദ്യസന്ദർശനമാണിത്.
എൻ.ഐ.എ. ഡയറക്ടർ ജനറൽ കുൽദീപ് സിങ് തിങ്കളാഴ്ച ശ്രീനഗർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. കരസേനാ മേധാവിയുടെ രണ്ട് ദിവസത്തെ കാശ്മീർ സന്ദർശനം പുരോഗമിയ്ക്കുകയാണ്. മുന്നേറ്റ നിരകളിൽ എത്തിയ അദ്ദേഹം സൈനികരുമായി സംവദിച്ചു.