കോഴിക്കോട് : ക്ലോക്ക് ടവർ തകർന്നുവീണ റെയിൽവേ സ്റ്റേഷനിലെ പഴക്കമുള്ള മറ്റു കെട്ടിടങ്ങളും പൊളിച്ചുതുടങ്ങി. രണ്ടാം പ്ലാറ്റ്ഫോമിൽ തകർന്നുവീണ തെക്കേ ഗോപുരമടക്കം ആകെ 4 ഗോപുരങ്ങളാണ് ഉണ്ടായിരുന്നത്. ഇന്നലെ വടക്കേയറ്റത്തുള്ള ചെറിയ ഗോപുരമാണ് ആദ്യം പൊളിച്ചു തുടങ്ങിയത്. പിന്നാലെ വലിയ ഗോപുരവും പൊളിച്ചു തുടങ്ങി. കഴിഞ്ഞദിവസം ഇടിഞ്ഞു വീണ ഗോപുരത്തിന്റെ അത്ര പഴക്കമുള്ളതാണു രണ്ടാം പ്ലാറ്റ്ഫോമിലുള്ള 3 ഗോപുരങ്ങളും. സുരക്ഷ പരിഗണിച്ച് രണ്ടാം പ്ലാറ്റ്ഫോമിലേക്ക് വലിയ ക്രെയിനുകളും മണ്ണുമാന്തികളും കൊണ്ടുവന്ന് ഇടിച്ചുനിരത്താനാകില്ല. ഗോപുരങ്ങൾക്കു ചുറ്റും ഇരുമ്പു പൈപ്പുകൾ വച്ചുകെട്ടി അതിൽ തൊഴിലാളികൾ കയറിനിന്നാണ് കെട്ടിടം പൊളിക്കുന്നത്.
ഡ്രില്ലറുകളും പാരകളും ഉപയോഗിച്ച് ചെങ്കല്ലുകൾ പൊളിച്ച് താഴെയിറക്കുകയാണ്. തകർന്നു വീണ ക്ലോക്ക് ടവർ പൂർണമായി പൊളിച്ചു നീക്കുകയും മണ്ണും കല്ലുമടക്കമുള്ള അവശിഷ്ടങ്ങൾ നീക്കുകയും ചെയ്തു. അവിടെ പ്ലാറ്റ്ഫോമിന്റെ തകർന്ന ഭാഗം നന്നാക്കിയിട്ടില്ല. ഓഫിസുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേൽക്കൂരയും പൊളിച്ചുതുടങ്ങി. രണ്ടാമത്തെ പ്ലാറ്റ്ഫോമിലൂടെ ട്രെയിൻ ഗതാഗതം പൂർണമായി നിർത്തിവച്ചിരിക്കുകയാണ്. കോഴിക്കോട് – കണ്ണൂർ–കോഴിക്കോട് പാസഞ്ചർ വെസ്റ്റ്ഹിൽ വരെയാക്കിയതു തുടരും. ഗോപുരം ഇടിഞ്ഞു വീണതു സംബന്ധിച്ച് ഉദ്യോഗസ്ഥർ ഇന്നലെ പാലക്കാട്ടെത്തി മൊഴി നൽകി.






























