തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ മുഖ്യമന്ത്രിയും സംഘവും നടത്താനൊരുങ്ങുന്ന വിദേശ പര്യടനത്തിന് ധനമന്ത്രിയുടെ ന്യായീകരണം. കേരളം അത്ര ദരിദ്രമല്ലെന്നും വിദേശത്ത് പോകുന്നത് നല്ലതാണെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ല. ഇക്കാര്യങ്ങളല്ല ചർച്ച ചെയ്യേണ്ടതെന്നും കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള നികുതിവിഹിതമാണ് ചർച്ചയാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലേക്കു പോവില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒക്ടോബർ ആദ്യവാരമാണ് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം യൂറോപ്പ് പര്യടനത്തിന് ഒരുങ്ങുന്നത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കും.