കൊല്ലം : പരവൂരിൽ പതിനേഴുകാരിയെ മർദ്ദിച്ചെന്ന പരാതിയിൽ പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ടു പേർ പിടിയിൽ. പെൺകുട്ടിയുടെ പരാതിയിൻമേലാണ് ഇവർക്കെതിരെ പരവൂർ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. സംഭവം നടന്നത് ഉത്രാട ദിവസമാണ്. പെൺകുട്ടി വീടിനു അടുത്തുള്ള കടയിൽ നിന്നും സാധനം വാങ്ങി മടങ്ങിവരുമ്പോഴായിരുന്നു ബന്ധുക്കളായ മൂന്നംഗ സംഘം ആക്രമിച്ചത്.
പെൺകുട്ടിയുടെ അയൽവാസികൾ കൂടിയായ ബന്ധുക്കളാണ് മർദിച്ചത്. മർദ്ദിച്ചത് മാത്രമല്ല പെൺകുട്ടിയെ തറയിലിട്ട് ചവിട്ടിയതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. പെൺകുട്ടിയുമായി യുവാക്കളിലൊരാൾക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തർക്കം മർദ്ദനത്തിൽ കലാശിച്ചുവെന്നാണ് നിഗമനം. പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച ശേഷം ഒളിവിൽ പോയ യുവാക്കളിൽ രണ്ടുപേരെ ഇന്നലെ രാത്രി പരവൂർ പോലീസ് പിടികൂടുകയായിരുന്നു. ഇവർക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്.