മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പതിനേഴ് വയസ്സുള്ള രണ്ട് ആൺകുട്ടികളെ തുലിഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തു. സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതിനെത്തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതികളിൽ ഒരാൾ കഴിഞ്ഞ ജൂലൈ 11ന് പെൺകുട്ടിയെ കാണാൻ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ചൗളിലെ ഒരു മുറിയിലെത്തിച്ച പെൺകുട്ടിയെ രണ്ട് പ്രതികളും ചേർന്ന് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ പെൺകുട്ടിയുടെ കുടുംബത്തെ വകവരുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് പ്രതികൾ തന്നെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.
ഓഗസ്റ്റ് 15ന് പെൺകുട്ടിയുടെ ബന്ധു വിഡിയോ കാണാനിടയായതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ പരാതി പ്രകാരം ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ, ഐടി ആക്ട്, പോക്സോ ആക്ട് എന്നിവ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു.





























