തിരുവനന്തപുരം: ധനമന്ത്രിയെ പുറത്താക്കണമെന്ന തന്റെ ആവശ്യം നിരസിച്ച മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ ‘വജ്രായുധം’ പ്രയോഗിക്കുമോയെന്ന ആശങ്കയില്‍ സര്‍ക്കാറും ഭരണപക്ഷവും. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച് വിജിലന്‍സ് കോടതിയിലുള്ള പരാതിയില്‍ മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുമോയെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. വി.സി നിയമനത്തില്‍ മുഖ്യമന്ത്രി സമ്മര്‍ദം ചെലുത്തിയെന്ന ഗവര്‍ണറുടെ തുറന്ന് പറച്ചിലിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്.
പ്രോസിക്യൂഷന്‍ അനുമതി ലഭ്യമാക്കിയാല്‍ മാത്രമേ പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കൂവെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഗവര്‍ണറുടെ പ്രോസിക്യൂഷന്‍ അനുമതി തേടിയിരിക്കുകയാണ് പരാതിക്കാരന്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മുമ്പ് ലാവലിന്‍ കേസില്‍ സര്‍ക്കാര്‍ നിലപാട് തള്ളിയായിരുന്നു ഗവര്‍ണറായിരുന്ന ആര്‍.എസ്. ഗവായി വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയാല്‍ അത് സര്‍ക്കാറിന് തിരിച്ചടിയാകും.
വിജിലന്‍സ്, ആഭ്യന്തരവകുപ്പ് ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് ഒഴിയേണ്ട സാഹചര്യമുണ്ടായേക്കാമെന്നും ചൂണ്ടിക്കാട്ടുന്നു. ധനമന്ത്രി കെ.എന്‍. ബാലഗോപാലിലുള്ള പ്രീതി പിന്‍വലിച്ച ഗവര്‍ണറുടെ നടപടി മുഖ്യമന്ത്രി തള്ളിയതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ തുടര്‍നടപടി സ്വീകരിച്ചിട്ടില്ല. തന്റെ ആവശ്യം തള്ളിയ മുഖ്യമന്ത്രിയുടെ നടപടിയില്‍ ഗവര്‍ണര്‍ അസംതൃപ്തനാണ്. തന്നെ ആരിഫ് മുഹമ്മദ് ഖാന് അറിയില്ലെന്ന പിണറായിയുടെ വെല്ലുവിളിയും ഗവര്‍ണര്‍ ഗൗരവത്തോടെ കാണുന്നു. മന്ത്രിയിലുള്ള പ്രീതി പിന്‍വലിച്ച നടപടി ഭരണഘടന വിരുദ്ധമാണെന്ന് വിലയിരുത്തുമ്പോഴും ആരെങ്കിലും ധനമന്ത്രിക്കെതിരെ കോടതിയെ സമീപിക്കുമോ എന്ന ആശങ്ക സര്‍ക്കാറിനുണ്ട്.
രാജ്ഭവന്റെ അടുത്ത നീക്കം എന്താണെന്നത് എല്ലാവരും ഉറ്റുനോക്കുന്നു. ഗവര്‍ണറുടെ അധികാരത്തെക്കുറിച്ചുള്ള മിക്ക കേസുകളിലും ജനകീയ സര്‍ക്കാറുകള്‍ക്ക് അനുകൂലമാണ് കോടതി വിധികളെന്ന ആത്മവിശ്വാസമാണ് സര്‍ക്കാരിനുള്ളത്. അതിനിടെ സംസ്ഥാന ഭരണപക്ഷംതന്നെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജ്ഭവന്റെ സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹമുണ്ട്.































