പത്തനംതിട്ട : കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ പ്രമുഖ വ്യക്തികളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനു നടത്തിയ പരിപാടിയില്‍ ആമുഖ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
വ്യവസായ അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഏഴു നിയമങ്ങളും 10 ചട്ടങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഇത് ഉള്‍പ്പെടെ നിക്ഷേപകര്‍ക്ക് അനുകൂലമായ ഒട്ടേറെ നടപടികള്‍ കൈക്കൊണ്ടു. വ്യവസായം തുടങ്ങുന്നവര്‍ നേരിട്ട പ്രധാന തടസങ്ങളായ നോക്കുകൂലിക്കും ചുവപ്പുനാട കുരുക്കിനും പരിഹാരം കണ്ടു. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് കേരളം. ഭേദചിന്തകള്‍ ഇല്ലാത്ത സംഘര്‍ഷങ്ങള്‍ ഇല്ലാത്ത നാടാണ്. വ്യവസായ സൗഹൃദ അന്തരീക്ഷം കണക്കിലെടുത്ത് ലോകത്തെ പല പ്രശസ്ത സ്ഥാപനങ്ങളും കേരളത്തിലേക്കു വന്നുകഴിഞ്ഞു. മറ്റു ചിലര്‍ വരാന്‍ തയാറെടുക്കുകയാണ്. നമ്മുടെ നാടിന് അനുയോജ്യമായ വ്യവസായങ്ങളേ പറ്റു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉള്ളവ പറ്റില്ല. ഐടിയുമായി ബന്ധപ്പെട്ട് സ്റ്റാര്‍ട്ടപ്പ് രംഗത്ത് രാജ്യത്ത് തന്നെ കേരളമാണ് മുന്നിട്ടു നില്‍ക്കുന്നത്. അസാധ്യമെന്ന് കരുതിയ പല കാര്യങ്ങളും സാധ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ പ്രതിസന്ധികള്‍ നേരിട്ടപ്പോഴും സര്‍ക്കാര്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പ്രയാസം നേരിട്ടെങ്കിലും അവ പാതിവഴിയില്‍ ഉപേക്ഷിച്ചില്ല. നാലര വര്‍ഷമായി സംസ്ഥാനത്ത് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ ഒരു പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ട്. നാടിന്റെ പുനര്‍നിര്‍മാണം പഴയതിനെ പുതുക്കിപ്പണിയുക എന്നതിന് പകരം നവകേരളം നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
2016 ന് മുന്‍പുള്ള അവസ്ഥയില്‍ ജനങ്ങള്‍ നിരാശരായിരുന്നു. ദശകങ്ങളായി നടപ്പാകില്ലെന്ന് കരുതിയ വിവിധ പദ്ധതികള്‍ സാധ്യമായി. കാര്യങ്ങള്‍ നടപ്പാക്കാന്‍ പ്രാപ്തിയുള്ള നാടാണ് നമ്മുടേത്. നാടിന്റെ അന്തരീക്ഷത്തില്‍ വലിയ മാറ്റം സംഭവിച്ചു. സാമ്പത്തിക ശേഷിയില്ലെങ്കിലും പലകാര്യങ്ങളിലുള്ള നേട്ടം മറ്റ് നാടുകളില്‍ നിന്ന് കേരളത്തെ വ്യത്യസ്തമാക്കിയിരിക്കുന്നു. സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ വികസനം സര്‍ക്കാര്‍ ലഭ്യമാക്കി. ജനങ്ങളില്‍ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും അതിസമ്പന്നര്‍ക്കും ഒരുപോലെ വികസനം സാധ്യമാക്കി. ഒരു വിഭാഗത്തിന് മാത്രമായി വികസനം ചുരുങ്ങാന്‍ പാടില്ല. വികസന സ്പര്‍ശം എല്ലായിടത്തും എത്തണം. വികസനത്തിന്റെ ഭാഗമായാണ് നാല് മിഷനുകള്‍ക്ക് രൂപം നല്‍കിയത്. പത്തനംതിട്ട ജില്ലയിലെ വരട്ടാര്‍ വീണ്ടെടുപ്പ് മഹാകാര്യമാണ്. ഇത്തരത്തിലുള്ള വികസനം നാടിന്റെ വളര്‍ച്ചയാണ്. നദികളിലെ ജലം കുളിക്കാനും കുടിക്കാനും സാധ്യമാകണം.
ഹരിത കേരളം മിഷനിലൂടെ മാലിന്യ നിര്‍മാര്‍ജനം, വിഷരഹിത പച്ചക്കറി ഉല്‍പാദനം എന്നിവ സാധ്യമായി.
മികച്ച വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഇപ്പോള്‍ നമ്മുടെ നാട്ടിലുണ്ട്. നിലവാരമുള്ള സ്‌കൂളുകള്‍ ആവശ്യമായിരുന്നു. ലോകോത്തര നിലവാരമുള്ള വിദ്യാലയങ്ങളുടെ ഗുണം നാടിനാണ് ലഭിക്കുക. മറ്റ് രാജ്യങ്ങളിലെ വിദ്യാഭ്യാസവുമായി കിടപിടിക്കാന്‍ പറ്റുന്നവയാണ് നമ്മുടേത്. പണം ചെലവഴിക്കാന്‍ കഴിയുന്നവര്‍ക്കും അല്ലാത്തവര്‍ക്കും മികച്ച വിദ്യാഭ്യാസം സാധ്യമാക്കി. അതിനാല്‍ മാറ്റം പ്രകടമാണ്. മുന്‍പ് ഉണ്ടായിരുന്നപോലെ പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ കൊഴിഞ്ഞു പോകുന്നതു സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ചയില്ല. അഞ്ചരലക്ഷം വിദ്യാര്‍ഥികള്‍ പുതുതായി പൊതുവിദ്യാലയങ്ങളിലെത്തി.
കോവിഡിനെ നമുക്ക് ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞു. നമ്മുടെ ആരോഗ്യരംഗം കോവിഡിനോടു പൊരുതാന്‍ സജ്ജമായിരുന്നു. പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ന്നു. വീടെന്ന പലരുടെയും സ്വപ്നം സാക്ഷാത്കരിക്കാന്‍ ലൈഫ് മിഷനിലൂടെ സാധിച്ചു. രണ്ടര ലക്ഷം വീടുകള്‍ ലൈഫ് മിഷനിലൂടെ പൂര്‍ത്തീകരിച്ചു. ഇനിയും കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്. നാട് ഇനിയും വികസിക്കാനുണ്ട്. കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കണം. നാടിന്റെ അഭിപ്രായമാണ് പ്രധാനം. ആ അഭിപ്രായങ്ങള്‍ തീരുമാനങ്ങളെ സ്വാധീനിക്കും- മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഭാവി കേരളത്തിന്റെ വികസന കാഴ്ചപ്പാട് രൂപീകരിക്കുന്നതിന് മുഖ്യമന്ത്രി നടത്തുന്ന കേരള പര്യടനത്തിന്റെ ഭാഗമായാണ് പത്തനംതിട്ട ജില്ലയിലെ വിവിധ തലങ്ങളിലെ 100 വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയത്.
ജില്ലയുടെ ചുമതലയുള്ള വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു, എംഎല്‍എമാരായ മുല്ലക്കര രത്നാകരന്‍, മാത്യു ടി.തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗവും കെ.എസ്.സി.ഇ. ഡബ്ല്യൂ ബോര്‍ഡ് ചെയര്‍മാനുമായ അഡ്വ. കെ. അനന്തഗോപന്‍, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ. തോമസ്, സിപിഐ(എം) ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, കെഎസ്എഫ്ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ്, എല്‍ഡിഎഫ് കണ്‍വീനര്‍ അലക്‌സ് കണ്ണമല തുടങ്ങിയവര്‍ പങ്കെടുത്തു.