ന്യൂഡൽഹി : കോൺഗ്രസിൽ മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് ചർച്ച കൊടുമ്പിരി കൊണ്ടിരിക്കെ വിവാദം തുടങ്ങിവെച്ച കെ സുധാകരനെ തള്ളാതെ കെ സി വേണുഗോപാൽ. ഇത്തരം ചർച്ചകളിൽ താൻ അഭിപ്രായം പറയുന്നില്ലെന്ന് കെസി വേണുഗോപാൽ പറഞ്ഞു. പൊതുജനമധ്യത്തിൽ എടുത്തിട്ട് ചർച്ച ചെയ്യേണ്ട കാര്യമല്ല ഇത്. പരസ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കൂവെന്നും കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ പാർട്ടിക്ക് ഒരു ലീഡർഷിപ്പ് ഉണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കെസിയെ പ്രശംസിച്ചു കൊണ്ടുള്ള കെ സുധാകരന്റെ പോസ്റ്റിലും കെ സി വേണുഗോപാൽ പ്രതികരിച്ചു. എല്ലാവർക്കും അവരവരുടേതായ സ്വാതന്ത്ര്യം ഉണ്ട്.
പക്ഷേ പരസ്യ പ്രതികരണങ്ങളിലേക്ക് പോകാതെ ഇരിക്കുകയാണ് നല്ലതെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. സുധാകരൻ മാത്രമല്ല അഭിപ്രായം പറഞ്ഞത്. സ്മൂത്തായി കാര്യങ്ങൾ നടക്കും. പാർട്ടിക്ക് വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളുണ്ട്. നേതാക്കളുമായി ചർച്ച ഉണ്ടാകും. ഒന്നിച്ചു തീരുമാനം എടുക്കും. ഞാൻ മുൻപേ എന്റെ കാര്യം പറഞ്ഞിട്ടുണ്ട്. ഫലം വരുന്ന വരെ കാത്തിരിക്കുകയാണെന്നും നേതാക്കളെല്ലാം വളരെ ശാന്തരായിരിക്കുകയാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. രാജ്യത്തെ ബാധിക്കുന്ന വലിയ പ്രശ്നം നിൽക്കുമ്പോൾ ഇത്തരം ചർച്ചകളിൽ താൻ തല്പരനല്ലെന്നും ഇത്തരം പൊതു ചർച്ചകൾ ഒഴിവാക്കണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.





























