തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ നാളെയും എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകില്ല. രവീന്ദ്രന്‍ ആശുപത്രിയില്‍ തന്നെ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. കടുത്ത ക്ഷീണവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും രവീന്ദ്രന് ഉണ്ടെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തലച്ചോറിന്റെ എം ആര്‍ ഐ എടുക്കണമെന്നാണ് നിര്‍ദേശം. അതു കഴിഞ്ഞ് മാത്രമേ ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുകയുളളൂ.
കൊവിഡ് ഭേദമായതിന് ശേഷവും ആശുപത്രിയില്‍ തുടര്‍ന്ന സി എം രവീന്ദ്രനോട് ചോദ്യംചെയ്യലുമായി സഹകരിക്കാന്‍ സി പി എം സംസ്ഥാന നേതൃത്വം നേരത്തെ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രി വിട്ട് വീട്ടില്‍ ചികിത്സ തുടര്‍ന്നെങ്കിലും ആരോഗ്യ സ്ഥിതി മോശമെന്ന വിലയിരുത്തലില്‍ ഇന്നലെ വീണ്ടും അഡ്മിറ്റ് ചെയ്യുകയായിരുന്നു. കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സി എം രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കൊളേജില്‍ ചികിത്സ തേടിയിരിക്കുന്നത്.
രവീന്ദ്രനുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന പല സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ റെയ്‌ഡ് നടന്നിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളുടെ അടക്കം സ്വത്തുക്കള്‍ നിരീക്ഷണത്തിലാണ്. അതേസമയം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദം സംസ്ഥാന രാഷ്ട്രീയത്തില്‍ കത്തുമ്പോഴാണ് രവീന്ദ്രന്റെ ചോദ്യംചെയ്യല്‍ വീണ്ടും അനിശ്ചിതത്വത്തിലാകുന്നത്.
ശിവശങ്കര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി എം രവീന്ദ്രനെ ചോദ്യംചെയ്യാന്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് തീരുമാനിച്ചത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് രവീന്ദ്രന്‍ ശിവശങ്കറുമായി ചേര്‍ന്ന് നടത്തിയ ഇടപാടുകളാണ് സംശയ നിഴലില്‍ നില്‍ക്കുന്നത്.