കൊച്ചി : പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ കോടതിയലക്ഷ്യ ഹര്‍ജി കേരളാ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. നവംബര്‍ 23 ന് കേരളാ ഹൈക്കോടതി പുറപ്പെടുവിച്ച സുപ്രധാന ഉത്തരവുകള്‍ മറച്ചുവെച്ചുകൊണ്ട് എന്‍.സി.എല്‍.റ്റി കോടതിയെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിച്ച് മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡിന് അനുകൂലമായ ചില ഉത്തരവുകള്‍ കൊച്ചിയിലെ എന്‍.സി.എല്‍.റ്റി കോടതിയില്‍ നിന്നും പ്രതികള്‍ക്കനുകൂലമായ വിധി സമ്പാദിച്ചിരുന്നു. ഇതിനെതിരെയാണ് പി.ജി.ഐ.എ ക്കുവേണ്ടി ന്യുട്ടന്‍സ് ലോ അഭിഭാഷകരായ മനോജ് വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ റ്റി.കെ എന്നിവര്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.
കേരളാ ഹൈക്കോടതി നവംബര്‍ 23 ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്റെ അന്വേഷണം അടിയന്തിരമായി സി.ബി.ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയുടെ മുമ്പില്‍ ഉണ്ടായിരുന്ന ആയിരത്തി മുന്നൂറിലധികം കേസുകള്‍ സി.ബി.ഐക്ക് കൈമാറുകയും ചെയ്തിരുന്നു. ബഡ്സ് കോടതികള്‍ രണ്ടാഴ്ചക്കുള്ളില്‍ സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിക്കണമെന്നും അതുവരെയുള്ള കാലയളവില്‍ കേരളത്തിലെ സി.ബി.ഐ കോടതികള്‍ കേസന്വേഷണത്തിന്റെ ചുമതല വഹിക്കണമെന്നും ഹൈക്കോടതി ഉത്തവിട്ടിരുന്നു.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് നടത്തിയ പ്രതികളുടെ എല്ലാവിധ സ്ഥാവര ജംഗമ വസ്തുക്കളും കൂടാതെ പോപ്പുലര്‍ ഫിനാന്‍സിന്റെയും എല്ലാ അനുബന്ധ സ്ഥാപനങ്ങളുടെയും സ്വത്തുക്കളും ഉടനടി കണ്ടുകെട്ടി ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുവാനും ബഡ്സ് ആക്ട് നടപ്പിലാക്കുവാന്‍ രൂപീകരിച്ച കോമ്പിറ്റന്റ് അതോറിറ്റിയുടെ തലവന്‍ സഞ്ജയ് കൌളിനും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
നവംബര്‍ 23 ന് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധികള്‍ വന്നതിനുശേഷം തൊട്ടടുത്ത ദിവസമായ 24ന് തൃശ്ശൂര്‍ ആറാട്ടുപുഴ സ്വദേശി പ്രമോദ് വി. എന്നയാള്‍ കൊച്ചി കാക്കനാട്ടെ എന്‍.സി.എല്‍.റ്റി കോടതിയില്‍ കമ്പിനി പെറ്റീഷന്‍ ഫയല്‍ ചെയ്തു. പ്രതിഭാഗത്ത് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ ഒന്നുമുതല്‍ ആറുവരെ പ്രതികളും സംസ്ഥാന പോലീസ് മേധാവിയുമാണ്. മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡിന്റെ കൈവശമുള്ള പണവും കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ നിയന്ത്രണവും ഒരു അഞ്ചംഗ കമ്മിറ്റിയെ ഏല്‍പ്പിക്കണമെന്നായിരുന്നു പ്രമോദിന്റെ പരാതിയിലെ പ്രധാന നിര്‍ദ്ദേശം.
പോപ്പുലര്‍ കേസിലെ മുഴുവന്‍ പ്രതികള്‍ക്കുവേണ്ടിയും മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ഡോ.റിനു മറിയം തോമസ് കോടതിയില്‍ ഹാജരായി. ആലപ്പുഴ വിചാരണ കോടതിയുടെ റിമാന്റ് പ്രതിയായി തിരുവനന്തപുരത്തെ വനിതാ ജയിലില്‍ തടവിലായിരുന്ന റിനു വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നാഷണല്‍ കമ്പനി ലോ ട്രൈബ്യുണല്‍ (എന്‍.സി.എല്‍.റ്റി) കോടതിയില്‍ ഹാജരായത്. താനും കുടുംബവും നിരപരാധികളാണെന്നും മുന്‍ ജീവനക്കാരാണ് തുക വകമാറ്റി ചെലവഴിച്ചതെന്നും പണം ഇവര്‍ കടത്തിക്കൊണ്ടു പോയെന്നും റിനു മറിയം കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഇതിന്മേല്‍ എന്‍.സി.എല്‍.റ്റി കോടതിയുടെ കൊച്ചി ബഞ്ച് ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡിന് അനുകൂലമായ ഉത്തരവായിരുന്നു ഇത്. ഇതനുസരിച്ച് ഒരു അഞ്ചംഗ കമ്മിറ്റിയെ കോടതി നിയമിച്ചു.
എന്‍.സി.എല്‍.റ്റി കോടതിയുടെ ഈ ഉത്തരവ് നവംബര്‍ 23 ലെ ഹൈക്കോടതി ഉത്തരവ് അറിയാതെയാണെന്നും പരാതിക്കാരനായ പ്രമോദും മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ഡോ.റിനു മറിയം തോമസും എന്‍.സി.എല്‍.റ്റി കോടതിയില്‍ യഥാര്‍ഥ വസ്തുതകള്‍ മറച്ചുവെക്കുകയും ബോധപൂര്‍വം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്ന് പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ പറയുന്നു. കൂടാതെ മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡും മാനേജിംഗ് ഡയറക്ടര്‍ ആയ ഡോ.റിനു മറിയം തോമസും ഹൈക്കോടതിയിലെ കേസില്‍ കക്ഷികളുമാണ്. അതിനാല്‍ തന്നെ കേരള ഹൈക്കോടതിയുടെ നവംബര്‍ 23 ലെ വിധി മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡിനും മാനേജിംഗ് ഡയറക്ടര്‍ റിനു മറിയം തോമസിനും ബാധകമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
പോപ്പുലര്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കേരളത്തിലും പുറത്തുമായി നിരവധി കേസുകള്‍ വിവിധ കോടതികളില്‍ നടക്കുന്ന കാര്യവും കേരള ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകളും എന്‍.സി.എല്‍.റ്റി കോടതിയില്‍ നിന്നും മനപൂര്‍വം മറച്ചുവെച്ച് അനുകൂലമായ വിധി സമ്പാദിക്കുകയായിരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. കൂടാതെ രജിസ്ട്രാര്‍ ഓഫ് കമ്പിനിയില്‍ (ആര്‍.ഒ.സി) മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡിനുവേണ്ടി ഡോ.റിനു മറിയം തോമസ് സമര്‍പ്പിച്ചിട്ടുള്ള ഡയറക്ടര്‍ ബോര്‍ഡ് തീരുമാനങ്ങളും റിട്ടേണ്‍കളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും പി.ജി.ഐ.എ രേഖകള്‍ സഹിതം കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആലപ്പുഴയിലെ വിചാരണ കോടതിയുടെ റിമാന്റ് പ്രതിയായ റിനു മറിയം തോമസ് വനിതാ ജയിലില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ മറ്റൊരു കോടതിയില്‍ ഹാജരായതും പി.ജി.ഐ.എ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് തികച്ചും നിയമവിരുദ്ധമാണെന്നും പ്രതികളെ ആരൊക്കെയോ വഴിവിട്ട് സഹായിക്കുന്നുണ്ടോയെന്നു സംശയിക്കുന്നതായും നിക്ഷേപകര്‍ പറയുന്നു.
നാഷണല്‍ കമ്പനി ലോ ട്രൈബ്യുണലിന്റെ കൊച്ചിയിലെ കോടതിയില്‍ പരാതി നല്‍കിയ ത്രിശൂര്‍ ആറാട്ടുപുഴ വിളക്കിത്തല വീട്ടില്‍ പ്രമോദ് വി. എന്നയാള്‍ മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് ഓഫീസിലെ ബിസിനസ് ഡെവലപ്മെന്റ് മാനേജരും ഡോ. റിനു മറിയം തോമസിന്റെ വലംകയ്യും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമാണ്.
എന്‍.സി.എല്‍.റ്റി കോടതി നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയിലെ പ്രധാനി കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ഇ.കെ ഹരി കുമാര്‍ ആണ്. കേരളാ ബാങ്കിന്റെ രൂപീകരണത്തിലെ മുഖ്യ പങ്കാളിയായ ഇദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്. കൂടെയുള്ള മിക്കവരും പോപ്പുലര്‍ തട്ടിപ്പ് സ്ഥാപനത്തിലെ ജീവനക്കാരാണ്. അഞ്ചംഗ കമ്മിറ്റിയിലെ മറ്റൊരാള്‍ പരാതി നല്‍കിയ പ്രമോദ് ആണ്. അടുത്തയാള്‍ മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡിന്റെ സൌത്ത് സോണ്‍ റീജണല്‍ മാനേജര്‍ തിരുവനന്തപുരം സ്വദേശി കെ.ജോസഫ് ആണ്. റിനു മറിയം തോമസിന്റെ ഇടംകയ്യും വലംകയ്യുമാണ് ഇവര്‍ രണ്ടുപേരും. മാപ്പുസാക്ഷിയാകാന്‍ തയ്യാറെടുത്ത ജീവനക്കാരെയും മാനേജര്‍മാരെയും ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്തിയിരിക്കുന്നത് ഇവരാണ്. കൂടെ നില്‍ക്കണമെന്നും ഒന്നും പുറത്ത് പറയരുതെന്നും ഇവരുടെ കര്‍ശന നിര്‍ദ്ദേശം ഉണ്ട്. കൂടാതെ ഇവരുടെ കയ്യില്‍നിന്നുംപല രേഖകളും ഭീഷണിപ്പെടുത്തി ഒപ്പിട്ടുവാങ്ങിയിട്ടുമുണ്ട്. കമ്മിറ്റിയിലെ മറ്റു രണ്ടുപേരില്‍ ഒരാള്‍ തിരുവനന്തപുരം സ്വദേശിയും ചാര്‍ട്ടേഡ് അക്കൌണ്ടന്റ്മായ ജി.എസ് ഉണ്ണികൃഷ്ണന്‍ ആണ്, മറ്റെയാള്‍ മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡിന്റെ തൃശ്ശൂരിലെ ജീവനക്കാരന്‍ അനന്തരാജ് ആണ്.
ജീവനക്കാരില്‍ പലരും പോപ്പുലറില്‍ നിക്ഷേപവും നടത്തിയിരുന്നു. മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡിന്റെ ഷെയര്‍ എടുത്തിട്ടുള്ള നൂറ്റി ഇരുപത്തഞ്ചോളം നിക്ഷേപകരെ കൂട്ടുപിടിച്ചാണ് കൊച്ചി എന്‍.സി.എല്‍.റ്റി കോടതിയില്‍ പ്രമോദ് കേസിന് നീങ്ങിയത്. ഇതില്‍ ബഹുഭൂരിപക്ഷവും പോപ്പുലറിന്റെ ജീവനക്കാര്‍തന്നെയാണെന്നാണ് വിവരം. ജീവനക്കാരുടെ പണം എങ്ങനെയെങ്കിലും തിരിച്ചെടുക്കുക എന്ന ലക്ഷ്യമാണ് ഇതിനുപിന്നിലെന്ന് കരുതുന്നു. അതിനുവേണ്ടി മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡിന്റെ ബ്രാഞ്ചുകള്‍ തുറക്കുകയും സോഫ്റ്റ്‌വെയര്‍ നിയന്ത്രണം ലഭിക്കുകയും വേണം. ഇവ ഇപ്പോള്‍ പോലീസിന്റെ കൈവശമോ ജില്ലാ കളക്ടര്‍മാരുടെ നിയന്ത്രണത്തിലോ ആണ്. ബ്രാഞ്ചുകള്‍ നിയന്ത്രിക്കുവാന്‍ ഒരുദിവസമെങ്കിലും ജീവനക്കാര്‍ക്ക് അവസരം ലഭിച്ചാല്‍ സോഫ്റ്റ്‌വെയര്‍ നശിപ്പിച്ച് തെളിവുകള്‍ ഇല്ലാതെയാക്കുവാന്‍ കഴിയും. കൂടാതെ പണയ സ്വര്‍ണ്ണമോ പണമോ ഏതെങ്കിലും ബ്രാഞ്ചില്‍ ഉണ്ടെങ്കില്‍ അത് മാറ്റുന്നതിനും അവസരം ലഭിക്കും. തട്ടിപ്പിന് ഇരയായ നിക്ഷേപകരെ വീണ്ടും മോഹന വാഗ്ദാനങ്ങളില്‍ കുടുക്കി നിശബ്ദരാക്കുവാനാണ് ഇപ്പോഴുള്ള നീക്കം.
അധികം താമസിക്കാതെതന്നെ റോയിയും കുടുംബവും ഒത്തുതീര്‍പ്പിന് തയ്യാറാകുമെന്നാണ് സൂചന. കോടതികളില്‍ നിലവിലുള്ള കേസുകള്‍ തീര്‍ക്കുന്നതിനായിരിക്കും ആദ്യപരിഗണന.