കൊച്ചി: കേരള തീരത്ത് നിന്നും പിടിക്കുന്ന സമുദ്ര സമ്പത്തിന്റെ സുസ്ഥിരത മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതിയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. റിപ്പോർട്ടുകൾ പ്രകാരം, ട്രോൾ വല ഉപയോഗിച്ച് 11 ഇനം ചെമ്മീൻ, കണവ, കൂന്തൽ എന്നിവയെ പിടിക്കാൻ ശാസ്ത്രീയ അടിത്തറ ഒരുക്കാനാണ് തീരുമാനം. കൂടാതെ, കരിക്കാടി, പൂവാലൻ, ആഴക്കടൽ ചെമ്മീനുകൾ, നീരാളി, പാമ്പാട, കിളിമീൻ എന്നിവയുടെ സ്ഥിതിവിവര കണക്കുകളും, മൊത്തം ലഭ്യതയും, ആരോഗ്യാവസ്ഥയും തിട്ടപ്പെടുത്തി പിടിക്കാവുന്ന അളവ് നിജപ്പെടുത്താൻ പ്രത്യേക കൺസൾട്ടൻസി പ്രോജക്ടും ആരംഭിക്കുന്നതാണ്.
സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അഭ്യർത്ഥനയെ തുടർന്നാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. ഇതുമായി ബന്ധപ്പെട്ടുളള ധാരണാപത്രത്തിൽ സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.എ. ഗോപാലകൃഷ്ണനും, എസ്ഇഎഐക്ക് വേണ്ടി എ.ജെ തകരനും ഒപ്പുവെച്ചു. പുതിയ പദ്ധതിയിലൂടെ കയറ്റുമതി ചെയ്യുന്ന ഇനങ്ങൾക്ക് വിദേശ വിപണി മൂല്യം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ സീഫുഡ് കയറ്റുമതിയിൽ വീണ്ടും റെക്കോർഡ് നേട്ടം കൊയ്യാൻ രാജ്യത്തിന് സാധിക്കുന്നതാണ്.





























