തിരുവനന്തപുരം : സംസ്ഥാനത്തെ തീരദേശത്താകെ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത് പരിഗണനയിലെന്ന് മന്ത്രി ജെ മേഴ്‍സിക്കുട്ടിയമ്മ. കടലില്‍ പോകാന്‍ മാത്രം അനുമതി നല്‍കുന്ന രീതിയിലായിരിക്കും നടപടി. ക്ഷേമനിധിയിലുള്ള എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും 3000 രൂപ ഉടന്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മത്സ്യം പുറത്ത് എത്തിക്കാന്‍ പ്രത്യേക സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം അഞ്ച് ജില്ലകളിലെ തീരപ്രദേശങ്ങളിലെ തീവ്ര നിയന്ത്രിത സോണുകളിൽ ഇന്ന് വൈകീട്ട് ആറ് മണി മുതൽ ഒരാഴ്‍ചത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലെ തീരമേഖലകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ. ഇവിടെയുള്ള കുടുംബങ്ങൾക്ക് അഞ്ച് കിലോ അരി സൗജന്യമായി നൽകും.
അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ തുറന്നു പ്രവർത്തിക്കാം. രാത്രി ഏഴ് മണി മുതൽ പുലർച്ചെ അഞ്ച് മണി വരെ രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. പോലീസും ആരോഗ്യ വകുപ്പും ഉൾപ്പെടുന്ന മുഴുവൻ സമയ ദ്രുത പ്രതികരണ സംഘം ഈ മേഖലയിൽ പ്രവർത്തന സജ്ജമായിരിക്കും.