കൊച്ചി : കോയമ്പത്തൂർ അവിനാശിയിൽ 20 പേരുടെ മരണത്തിനിടയാക്കിയ കണ്ടെയ്നർ ലോറി എറണാകുളം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കടവന്ത്രയിൽ പ്രവർത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് എന്ന കമ്പനിയുടേതാണ് ലോറി. ഒരു വർഷം മുൻപ് രജിസ്റ്റർ ചെയ്ത പുതിയ ലോറിയാണ് അപകടം ഉണ്ടാക്കിയത്. കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ ഹേമരാജ് പോലീസ് സ്റ്റേഷനില്‍ ഹാജരായി. പാലക്കാട് സ്വദേശിയാണ് ഹേമരാജ്.
വല്ലാർപാടം ടെർമിനലിൽ നിന്നും ടൈല്‍ നിറച്ച കണ്ടെയിനറുമായി പോകുകന്നതിനിടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂർ–സേലം ബൈപ്പാസിൽ മുന്‍വശത്തെ ടയർ പൊട്ടിയ കണ്ടെയ്നർ ലോറി റോഡിന് ഇടയ്ക്കുള്ള ഡിവൈഡർ മറികടന്ന് മറുഭാഗത്ത് വൺവേയില്‍ പോകുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് വന്നിടിച്ചുകയറുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന Kl 15 A 282 നമ്പർ ബാംഗ്ലൂർ– എറണാകുളം ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 48 സീറ്റിലും യാത്രക്കാർ ബുക്ക് ചെയ്തിരുന്നു എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.