ചെന്നൈ : കോയമ്പത്തൂര്‍ സ്ഫോടനം ലക്ഷ്യമിട്ടത് ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ചാവേര്‍ സ്ഫോടനത്തിനു സമാനരീതിയിലുള്ള ആക്രമണമെന്ന സൂചനകള്‍. കോയമ്പത്തൂര്‍ നഗരത്തിലെ പ്രധാനപ്പെട്ട രണ്ട് ആരാധനാലയങ്ങളില്‍ ഒന്നിനുമുന്നില്‍ സ്ഫോടനം നടത്താനായിരുന്നു ലക്ഷ്യമിട്ടതെന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു. നേരത്തെയും ഇയാള്‍ ആരാധനാലയം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പോലീസ് പദ്ധതിയെ എതിര്‍ത്തിരുന്നു.
കോയമ്പത്തൂരിൽ ഉക്കടത്ത് കോട്ടമേട് ക്ഷേത്രത്തിന് സമീപം കാറിൽ സ്ഫോടനമുണ്ടായ സംഭവത്തില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുക്കും. പ്രാഥമിക വിവരണ ശേഖരത്തിന്‍റെ ഭാഗമായി എൻഐഎ പരിശോധനകൾ ആരംഭിച്ചു. 2019ൽ ഐഎസ് കേസിൽ എൻഐഎ ചോദ്യം ചെയ്തിട്ടുള്ള ഉക്കടം ജിഎം നഗറിലെ ജമേഷ മുബിൻ (25) ആണു മരിച്ചത്. ചാവേറാക്രമണമെന്ന സൂചന ലഭിച്ചതിനു പിന്നാലെ കോയമ്പത്തൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ കൂടുതൽ പേർക്ക് സ്ഫോടനത്തിൽ പങ്കുണ്ടെന്നു കണ്ടെത്തിയിരുന്നു.
2019ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായതിനു സമാന ചാവേര്‍ ആക്രണമാണു മുബീന്‍ ലക്ഷ്യം വച്ചിരുന്നതെന്നാണു അന്വേഷണ ഏജന്‍സിക്ക് ലഭിച്ച വിവരം. നഗരത്തിലെ രണ്ട് ആരാധനാലയങ്ങള്‍ക്കു മുന്നില്‍ ആക്രമണം നടത്തുകയായിരുന്നു പദ്ധതി. ഐഎസ് കേസുമായി ബന്ധപ്പെട്ടു നിലവില്‍ കേരളത്തിലെ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ ഉറ്റ കൂട്ടുകാരനാണ് മുബീന്‍. ലങ്കയിലെ ഈസ്റ്റര്‍ ദിന ബോംബാക്രമണത്തിന്‍റെ സൂത്രധാരനെന്നു കരുതുന്ന സഹ്റാൻ ഹാഷിം, മുബീന്‍റെ ഫെയ്‌സ്‌ബുക്ക് സുഹൃത്തായിരുന്നു. ഇക്കാര്യം അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് ഇയാളെ നിരീക്ഷണത്തിലാക്കി പോലീസ് അറസ്റ്റ് ചെയ്‌തത്. പോലീസിന്‍റെ റെയിഡിന് പിന്നാലെ നവാബിന്‍റെ മകൻ മുഹമ്മദ് ധൽഹ ഉൾപ്പെടെയുള്ള 5 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. നവാബ് ഇസ്മയിൽ, ഫിറോസ് ഇസ്മയിൽ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് പിടിയിലായത്.





























