ശബരിമല : മണ്ഡലകാലവും മകരവിളക്ക് ഉത്സവവും കഴിഞ്ഞപ്പോൾ കാണിക്കയായി ലഭിച്ചത് നാണയങ്ങളുടെ കൂമ്പാരം. കാണിക്കയായി ലഭിച്ച മുഴുവന്‍ തുകയും നടയടച്ച ദിവസം തന്നെ എണ്ണി തീര്‍ത്ത് റെക്കോഡിട്ട് ദേവസ്വം ബോര്‍ഡ്. മുന്‍ വര്‍ഷങ്ങളില്‍ നടയടച്ചതിന് ശേഷവും മാസപൂജ വേളയിലുമാണ് പണം എണ്ണി തീര്‍ത്തതെങ്കില്‍ ഇത്തവണ പണം പൂര്‍ണ്ണമായി എണ്ണിത്തീര്‍ത്ത് 19 ന് ഭണ്ഡാരം പൂട്ടി.ഇത്തവണ അതാത് ദിവസങ്ങളില്‍ എത്തുന്ന പണം അന്നന്ന് എണ്ണി തിട്ടപ്പെടുത്താന്‍ കഴിഞ്ഞതോടെ ഭണ്ഡാരത്തില്‍ പണം കുന്നു കൂടുന്ന അവസ്ഥ ഒഴിവായി. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് നടയടച്ചപ്പോള്‍ ഏഴടി ഉയരത്തില്‍ മൂന്ന് കൂമ്പാരങ്ങളായി കിടന്ന നാണയമാണ് എണ്ണി തിട്ടപ്പെടുത്താന്‍ ഉണ്ടായിരുന്നത്.
ഇത്തവണ ഇതാദ്യമായി ഭണ്ഡാരത്തില്‍ പണം എണ്ണി തിട്ടപ്പെടുത്താന്‍ 100 ദിവസക്കൂലിക്കാരെ നിയമിച്ചു. ഇവരെ മുഴുവന്‍ പേരെയും ഉപയോഗിച്ച് നാണയം എണ്ണിത്തുടങ്ങി. പുതിയ ഭണ്ഡാരത്തിന് പുറമേ പഴയതിലും ജീവനക്കാരെ നിയമിച്ച് പണം എണ്ണിപ്പിച്ചു. ഇതാദ്യമായാണ് പണം എണ്ണാന്‍ ദേവസ്വം ജീവനക്കാര്‍ക്ക് പുറമെ ദിവസ വേതനക്കാരെക്കൂടി നിയമിക്കുന്നത്. ഭണ്ഡാരം ചീഫ് സ്‌പെഷ്യല്‍ ഓഫീസറും ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറുമായ പി. ദിലീപിന്റെ നേതൃത്വത്തില്‍ എല്ലാവരും ഒരു ടീമായി പ്രവര്‍ത്തിച്ചതാണ് നാണയമെണ്ണല്‍ വേഗത്തിലാക്കാന്‍ സഹായകരമായത്. ഏകദേശം 130 കോടി രൂപ 66 ദിവസം കൊണ്ട് എണ്ണിത്തിട്ടപ്പെടുത്തി ബാങ്കിന് കൈമാറി. കൂടാതെ ഭണ്ഡാരത്തില്‍ വന്ന സ്വര്‍ണ്ണ വകകളും വിദേശ കറന്‍സികളും സമയാസമയം ബാങ്കിനെ ഏല്പിച്ചിരുന്നു.