ആറന്മുള : കടമ്മനിട്ട ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം തകർന്നുവീണ സംഭവം സര്‍ക്കാരിന്‍റെ നിസംഗതയുടെ അവസാന ഉദാഹരണമാണെന്ന് എസ്ഡിപിഐ ആറന്മുള നിയോജക മണ്ഡലം പ്രസിഡന്‍റ് എസ് മുഹമ്മദ് റാഷിദ് പറഞ്ഞു. ഉപയോഗ ശൂന്യമായി കിടന്ന ഈ കെട്ടിടത്തിന്റെ സമീപത്താണ് സ്കൂൾ ഗ്രൗണ്ട്. കളികൾക്കിടയിൽ കുട്ടികൾ ഈ കെട്ടിടത്തിന്റെ താഴെ വിശ്രമിക്കാറുണ്ട്. ഇന്നലെ രാത്രിയിൽ കെട്ടിടം തകർന്ന് വീണതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. ബലക്ഷയം നേരിട്ടിരുന്ന കെട്ടിടം പൊളിച്ച് മാറ്റണമെന്ന് പലതവണ മന്ത്രിമാരുള്‍പ്പടെയുള്ള അധികൃതരോട് സ്കൂൾ ജീവനക്കാരും പ്രദേശവാസികളും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ തികഞ്ഞ അലംഭാവമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് അധികൃതരുടെ അലംഭാവത്താൽ കൊല്ലത്ത് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് അതിദാരുണമായി മരണപ്പെട്ടത്. സംസ്ഥാനത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടരുന്ന അലംഭാവം പ്രതിഷേധാർഹമാണ്. കാലപ്പഴക്കംചെന്ന സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധന നടത്തുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അധികാരികൾ അടിയന്തിര ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്ഡിപിഐ ആറന്മുള നിയോജക മണ്ഡലം സെക്രട്ടറി അന്‍സാരി കൊന്നമൂട്, ഓര്‍ഗനൈസിങ് സെക്രട്ടറി നാസറുദ്ദീന്‍ പി എം, കമ്മിറ്റിയംഗം ഷാജി കെ എച്ച് എന്നിവരും പങ്കെടുത്തു.






























