ലഖ്നൗ: തന്റെ അറിവില്ലാതെ ബീഫ് കഴിക്കാൻ നൽകിയെന്ന് ആരോപിച്ച് സഹപ്രവർത്തകനെ കഴുത്തുഞെരിച്ച് കൊന്ന യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ വാരാണസി ജില്ലയിലെ മഹാഗാവിൽ കഴിഞ്ഞമാസമാണ് സംഭവം. ബിഹാർ സ്വദേശിയായ അഫ്താബ് ആലം (31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സോലാപൂർ സ്വദേശിയായ വിരേന്ദ്രയാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. കഴിഞ്ഞമാസം എട്ടിനാണ് മഹാഗാവിലെ ആളൊഴിഞ്ഞയിടത്ത് അഫ്താബിന്റെ മൃതദേഹം കണ്ടെത്തിയത്. വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം.
യുവാവിന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ആലമിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ വീരേന്ദ്രയുടെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്തതായി കണ്ടെത്തി. തുടർന്ന് പ്രദേശത്തെ എടിഎമ്മുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അവയിലൊന്നിൽ അഫ്താബിനൊപ്പം വീരേന്ദ്ര നിൽക്കുന്നതും കണ്ടു. തുടർന്ന്, വീരേന്ദ്രയെ കസ്റ്റഡിയിലെടുത്ത് നടത്തി ചോദ്യം ചെയ്യലിൽ ഇയാൾ കാര്യങ്ങൾ വിവരിക്കുകയായിരുന്നു.





























