പത്തനംതിട്ട : സാമ്പത്തിക വര്‍ഷം അവസാനിക്കാറാകുമ്പോഴും പദ്ധതി വിഹിത തുക ത്രിതല പഞ്ചായത്തുകള്‍ക്ക് അനുവദിക്കാത്തത് ഭരണപരാജയം ആണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലും രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘഡന്‍ ജില്ലാ ചെയര്‍മാന്‍ സജി കോട്ടയ്ക്കാടും പ്രസ്താവിച്ചു. അനുവദിച്ചിട്ടുള്ള പദ്ധതി തുകയില്‍ നിന്നും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്രവര്‍ത്തികള്‍ക്ക് ചെക്ക് മാറാതിരിക്കാന്‍ ക്യൂ ലിസ്റ്റില്‍ പെടുത്തിയതുമൂലം ഫണ്ട് ചെലവഴിക്കാന്‍ കഴിയാതിരിക്കുകയും സര്‍ക്കാരിലേക്ക് തിരികെ ഫണ്ട് എടുക്കുന്നതിനുള്ള മാര്‍ഗം ഉണ്ടാവുകയും ചെയ്യുന്നു. നിലവിലിരിക്കുന്ന ഭരണസമിതിക്ക് മൂന്ന് വര്‍ഷമായപ്പോഴും സര്‍ക്കാര്‍ ഈ നയം തന്നെയാണ് നേരത്തെ മുതല്‍ തന്നെ തുടര്‍ന്നിട്ടുള്ളത്. വികേന്ദ്രീകരണ ആസൂത്രണത്തെ തകര്‍ക്കുന്ന നടപടി ഭരണകൂടം നടത്തുന്നത് രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് നിയമത്തെ ദുര്‍ബലമാക്കി ഉദ്യോഗസ്ഥ ഭരണം നടത്തുയെന്ന ലക്ഷ്യത്തോടെയാണ്.
കെ. സ്മാര്‍ട്ട് പദ്ധതിയിലൂടെ ജനങ്ങളെ എങ്ങനെ കഷ്ടപ്പെടുത്താമെന്നല്ലാതെ സര്‍ക്കാരിന്‍റെ പരാജയപ്പെട്ട പദ്ധതിയായി ഇത് മാറി. ഇത് ഓഫീസ് സംവിധാനത്തെ താറുമാറാക്കുകയും ചെയ്തു. അതിദരിദ്രരുടെ സെന്‍സസ് എടുക്കാതെ ഇപ്പോഴും പഴയ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കുന്നത് പഞ്ചായത്തുകളുടെ ബാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. ആശ്രയ പദ്ധതി നടപ്പിലാക്കുന്നതിന് ഗവണ്‍മെന്‍റ് ഒരു സഹായവും ചെയ്യുന്നില്ല. കേന്ദ്ര വിഹിതത്തിലൂടെ 70,000 രൂപയും ഗ്രാമപഞ്ചായത്ത് വിഹിതമായി 3 ലക്ഷം രൂപയും വായ്പയെടുത്ത് അനുവദിക്കുമ്പോള്‍ 30,000 രൂപ മാത്രം അനുവദിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ലൈഫ് പദ്ധതി തങ്ങളുടെ നേട്ടമാണെന്ന് പറഞ്ഞ് മേനിനടിക്കുകയും വായ്പയുടെ പലിശഭാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമലില്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നു. ഇതവസാനിപ്പിച്ച് ഈ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം. 2021 ന് ശേഷം ലൈഫ് പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുവാനും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.
കെട്ടിട നിര്‍മ്മാണത്തിന് അമിതമായി പെര്‍മിറ്റ് ഫീസ് ഈടാക്കുന്നതും ടാക്സ് ഉയര്‍ന്ന നിരക്കില്‍ ഈടാക്കുന്നതും വലിയ കൊള്ളയാണ്. ഇത് സാധാരണക്കാര്‍ക്ക് വലിയ ബാധ്യതയായി മാറുകയാണ്. ഇതിന്‍റെ പ്രത്യാഘാതം കനത്തതാണ്. അതിനാല്‍ ഈ നിയമം അടിയന്തരമായി പിന്‍വലിക്കണം. പഞ്ചായത്തുകള്‍ക്ക് വിട്ടു നല്‍കിയിട്ടുള്ള ആശുപത്രികള്‍ക്ക് മരുന്നുകള്‍ പോലും ലഭ്യമാക്കുവാനുള്ള നടപടികള്‍ക്ക് സര്‍ക്കാരിന് കഴിയുന്നില്ല. ആശുപത്രികള്‍ അടച്ചുപൂട്ടുന്ന തരത്തില്‍ എത്തിയിരിക്കുകയാണ്. സംസ്ഥാനമൊട്ടാകെ ഈ സ്ഥിതി നിലനില്‍ക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിന് നേതൃത്വം കൊടുക്കേണ്ട പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വികസന പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നില്ലെന്ന് മാത്രമല്ല അമ്പേഷണം പരാജയപ്പെടുകയും ചെയ്തിരിക്കുകയാണ്.
അധികാര തര്‍ക്കത്തിലൂടെ കസേര എങ്ങനെ സംരക്ഷിക്കാമെന്ന തിരക്കിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രദ്ധിക്കുന്നത്. ഇതാണ് ജില്ലയിലെ വികസന പ്രവര്‍ത്തനത്തെ തകര്‍ത്തത്. പദ്ധതിവിഹിതത്തിന്‍റെ 3-ാം ഗഡുവും മെയിന്‍റനന്‍സ് ഗ്രാന്‍റും അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പത്തനംതിട്ട ജില്ലയിലെ മുന്‍സിപ്പല്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവർ ജനുവരി 31-ാം തീയതി ബുധനാഴ്ച കളക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.































