നെടുങ്കണ്ടം : കേന്ദ്രസര്‍ക്കാർ നിര്‍ദേശത്തെത്തുടർന്ന് തൊഴിലുറപ്പ് പദ്ധതി പരിശോധിക്കാന്‍ കളക്ടര്‍ നേരിട്ടെത്തി. നെടുങ്കണ്ടം, കരുണാപുരം പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ വിവിധ നിര്‍മാണ സ്ഥലങ്ങളിലാണ് പദ്ധതിയുടെ ജില്ല പ്രോഗ്രാം കോഓഡിനേറ്റര്‍ കൂടിയായ കളക്ടര്‍ ജോര്‍ജ് മിന്നൽ പരിശോധന നടത്തിയത്. നെടുങ്കണ്ടം പഞ്ചായത്ത് പത്താം വാര്‍ഡിലെ പടുതാക്കുളം നിര്‍മാണസ്ഥലത്തും കരുണാപുരം പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഭൂമി തട്ടുതിരിച്ച് കൃഷിയോഗ്യമാക്കുന്ന പ്രവൃത്തി നടത്തുന്ന സ്ഥലത്തുമായിരുന്നു പരിശോധന.
തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ സ്വന്തം ഫോണുമായി ജില്ല കലക്ടര്‍മാര്‍ എത്തിയ ശേഷം കേന്ദ്രസര്‍ക്കാരിന്റെ തൊഴിലുറപ്പ് മോണിറ്ററിങ് ആപ്ലിക്കേഷനില്‍ ഏരിയ മനേജര്‍ക്ക് ചിത്രം എടുത്ത് അയക്കണമെന്നാണ് നിർദേശം. തൊഴിലുറപ്പ് പദ്ധതിയിലെ ജീവനക്കാരുടെ വിവരങ്ങളും രേഖകളും പരിശോധിക്കണമെന്നും വേതനം ലഭിക്കുന്നത് ഉറപ്പുവരുത്തണമെന്നുമുള്ള കേന്ദ്ര നിര്‍ദേശത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം.
മാസത്തില്‍ 10 സ്ഥലങ്ങളില്‍ പരിശോധന നടത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിർദേശമുണ്ട്. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍, പാറമത്താട് വില്ലേജ് ഓഫിസര്‍ പ്രദീപ്, നെടുങ്കണ്ടം ബി.ഡി.ഒ എം.കെ ദിലീപ് എന്നിവരടങ്ങിയ സംഘവും കലക്ടര്‍ക്കൊപ്പം പരിശോധനക്ക് എത്തിയിരുന്നു. ജില്ലയില്‍ അദ്യത്തെപരിശോധനയാണ് നെടുങ്കണ്ടം പഞ്ചായത്തില്‍ നടന്നത്.