തീരുവനന്തപുരം : ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ കേസിൽ ആരോപണ വിധേയനായ സിഐയ്ക്കെതിരെ നടപടി ഉടനെന്ന് സൂചന. സംഭവത്തിൽ ഡിജിപി റിപ്പോർട്ട് തേടി. ഇന്ന് തന്നെ സമർപ്പിക്കണമെന്ന് എറണാകുളം ഡിഐജിക്ക് അദ്ദേഹം നിർദ്ദേശം നൽകി. അതിനിടെ പോലീസ് വീഴ്ചയെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഡി.വൈ.എസ്.പി എസ്.പിക്ക് കൈമാറി. പ്രതിഷേധം കടുത്ത സാഹചര്യത്തിൽ സിഐയ്ക്കെതിരെ ഇന്ന് തന്നെ നടപടി ഉണ്ടായേക്കും.
അതേസമയം സിഐയെ ആലുവ സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് മാറ്റിയിട്ടില്ലെന്ന് റൂറല്‍ എസ്.പി അറിയിച്ചു. മോഫിയയുടെ ആത്മഹത്യ അന്വേഷിക്കുന്നത് സിഐ അല്ല ഡി.വൈ.എസ്.പി യാണെന്നും അദ്ദേഹം അറിയിച്ചു. യുവതിയുടെ ഭര്‍ത്താവിനെയും മാതാപിതാക്കളെയും സ്റ്റേഷനിലെത്തിച്ചത് അന്വേഷണത്തിനായെന്നും എസ്.പി വ്യക്തമാക്കി.





























