പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു. ഫ്രഞ്ച് നികുതി വകുപ്പായ ഡിജിഎഫ്‌ഐപിയുടെ ഔദ്യോഗിക സംവിധാനങ്ങൾ തകർത്ത് അതീവ രഹസ്യമായ വിവരങ്ങളാണ് ഹാക്കർമാർ പുറത്തുവിട്ടിരിക്കുന്നത്.
ഏകദേശം ഇരുപത് ലക്ഷത്തോളം പേരുടെ വിവരങ്ങൾ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് ‘സീറോബൈറ്റ്സ്’ എന്ന ഹാക്കറാണ് ആദ്യം രംഗത്തെത്തിയത്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമനുസരിച്ച് 6,78,000 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങളാണ് നിലവിൽ ചോർന്നിരിക്കുന്നത്. ഇതിൽ 3,93,000 വ്യക്തികളും 2,86,000 ബിസിനസ് സ്ഥാപനങ്ങളും ഉൾപ്പെടുന്നുണ്ടെന്നാണ് സൈബർ സുരക്ഷാ നിരീക്ഷണ പ്ലാറ്റ്‌ഫോമായ ‘ഫ്രഞ്ച് ബ്രീച്ചസ്’ വ്യക്തമാക്കുന്നത്.
ഡിജിഎഫ്‌ഐപിയിലെ ജീവനക്കാരന്റെയും മറ്റൊരു അംഗീകൃത വ്യക്തിയുടെയും ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ജൂൺ, ജൂലായ് മാസങ്ങളിലാണ് ഹാക്കർ സിസ്റ്റത്തിലേക്ക് കടന്നുകയറിയത്. മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ മറികടന്നാണ് ഈ നുഴഞ്ഞുകയറ്റമെന്ന് ഹാക്കർ അവകാശപ്പെടുന്നു. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളോ പാസ്‌വേഡുകളോ ചോർന്നിട്ടില്ലെന്ന് നികുതി വകുപ്പ് ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും, ലക്ഷക്കണക്കിന് പൗരന്മാരുടെ നികുതി വിവരങ്ങൾ പരസ്യപ്പെട്ടത് ഫ്രഞ്ച് സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അനധികൃതമായി ഉപയോഗിച്ച അക്കൗണ്ടുകൾ ഉടൻ തന്നെ തടഞ്ഞതായി അധികൃതർ അറിയിച്ചെങ്കിലും, തങ്ങൾക്ക് സിസ്റ്റത്തിൽ ഇപ്പോഴും പ്രവേശനമുണ്ടെന്ന ഹാക്കറുടെ അവകാശവാദം രാജ്യത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.





























