ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സർക്കാരിന് കത്തുനൽകി. പ്രിയദർശിനി പദ്ധതി വന്നതോടെ സ്വകാര്യ ബസ് മേഖല കൂടുതൽ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കത്ത് നൽകിയത്. സർക്കാർ നിയോഗിച്ച മുൻ ഡി.ജി.പി. കെ. പദ്മകുമാർ അധ്യക്ഷനായ സമിതിക്ക് മുന്നിലും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് ബസുടമകൾ പറഞ്ഞു.
സ്വകാര്യ ബസ് മേഖല നേരിടുന്ന നഷ്ടം പഠിക്കാനാണ് സമിതിയെ സർക്കാർ നിയോഗിച്ചത്. സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി മാതൃകയിൽ സർക്കാർ നിയന്ത്രണത്തിൽ സർവീസ് നടത്തണമെന്നാണ് ഉടമകളുടെ നിർദേശം. കെ.എസ്.ആർ.ടി.സി.യുടെ ബോർഡ് വെച്ച് സർക്കാർ നിയന്ത്രണത്തിൽ സ്വകാര്യ ബസുകൾ സർവീസ് നടത്താം. എന്നാൽ പെർമിറ്റും ഉടമസ്ഥാവകാശവും നിലവിലെ ഉടമകൾക്ക് തന്നെ തുടരും. ഡ്രൈവറെ നൽകാൻ ഉടമകൾ തയ്യാറാണെന്നും അവർ വ്യക്തമാക്കി.






























