ഡൽഹി : ദില്ലി ചലോ പ്രതിഷേധം കൂടുതൽ ശക്തമാക്കി കർഷകർ രംഗത്ത്. പഞ്ചാബ് ഹരിയാന അതിർത്തിയിൽ സർവ സന്നാഹങ്ങളുമായി കർഷകർ പ്രതിഷേധം കടുപ്പിച്ചു. കൂടുതൽ കർഷകരെത്തിയതോടെ ശംഭു അതിർത്തിയിൽ കിലോ മീറ്ററുകളോളം നീളത്തിൽ ട്രാക്ടറുകൾ നിരന്നു. എന്ത് തടസം ഉണ്ടായാലും സമരവുമായി മുന്നോട്ടെന്ന ഉറച്ച നിലപാടിലാണ് കർഷകർ ഇപ്പോൾ ഉള്ളത്. കർഷകരെ നേരിടാൻ ഹരിയാന പോലീസും വിന്യാസം ശക്തമാക്കി. അതുപ്പോലെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.
യുദ്ധസമാനമാണ് പോലീസിന്റെ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ദേശീയ പാത അടച്ചു. ചിലയിടങ്ങളിൽ റോഡുകൾ കുഴിച്ചും പോലീസ് ഗതാഗതം തടഞ്ഞു. പോലീസ് നിയന്ത്രണങ്ങളെ തുടർന്ന് ഡൽഹിയിൽ രാവിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇന്നലെയും കിലോമീറ്ററുകളോളം ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു. അതേസമയം, കർഷക സമരത്തിന് പിന്തുണയുമായി രാജവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് കോൺഗ്രസും. പിസിസികളുടെ നേതൃത്വത്തിൽ 16 ന് പ്രതിഷേധം നടത്തും. ഉറപ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ സമരത്തെ അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് വിമർശിച്ചു. കർഷക സമരത്തെ പിന്തുണച്ച് ബിഎസ്പിയും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.