തിരുവനന്തപുരം: വ്യാജ റിക്രൂട്ട്മെന്‍റ് ഏജന്റിന്റെ ചതിയില്‍പെട്ട് റഷ്യയിലെ യുദ്ധമുഖത്ത് കുടുങ്ങിയ തിരുവനന്തപുരം സ്വദേശി ഡേവിഡ് മുത്തപ്പന്‍ നാട്ടിലെത്തി. രണ്ട് ദിവസം മുമ്പ് ഡൽഹിയിലെത്തിയിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രിയാണ് തിരുവനന്തപുരത്ത് എത്തിയത്. നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞത് അത്ഭുതം പോലെയാണ് കാണുന്നതെന്നും പലരുടെയും സഹായത്തോടെയാണ് നാട്ടിൽ തിരിച്ചെത്തിയതെന്നും ഡേവിഡ് മുത്തപ്പൻ പറഞ്ഞു. കേന്ദ്ര മന്ത്രി വി.മുരളീധരനും ശശി തരൂരിനും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ നിന്നും ട്രെയിന്‍ മാര്‍ഗമാണ് ഡേവിഡ് തിരുവനന്തപുരത്ത് എത്തിയത്. ബന്ധുക്കൾ റെയില്‍വേ സ്റ്റേഷനിലെത്തി സ്വീകരിച്ചു. ഡേവിഡ് മുത്തപ്പന് പുറമെ റഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയിരുന്നു.
റഷ്യയില്‍ നിന്ന് ദില്ലിയിലെത്തിയ പ്രിൻസിനെയും സിബിഐ ഓഫീസില്‍ എത്തിച്ച് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തി. ക്രെയ്ൻ അതിർത്തിയിൽനിന്നും വെടിയേറ്റ് കാലിന് ഗുരുതര പരിക്കേറ്റ പ്രിൻസ് എംബസിയുടെ സഹായത്തോടെയാണ് ദില്ലിയിലെത്തിയത്. സിബിഐ സംഘം റിക്രൂട്ട്മെൻ്റ് ഏജൻസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം പ്രിൻസിനെ നാട്ടിലേക്കയക്കും. പ്രിൻസിനൊപ്പം റഷ്യയിലെത്തിയ ടിനു, വിനീത് എന്നിവരെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.





























